കോട്ടയം: സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതിന് പിന്നാലെ ലോട്ടറി കച്ചവടം നടത്തേണ്ടി വന്ന രാജ്മോഹൻ കൈമളിന്റെ 4 ബസുകളും സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ പോലീസ് മോധാവി, കമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ബസുടമ സമരവുമായി ബന്ധപ്പെട്ട് നൽകിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി.
ഇന്ന് രാവിലെ മുതൽ ബസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് ഉടമ രാജ് മാഹൻ പറഞ്ഞു. സമരം നടത്താൻ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മോട്ടർ മെക്കാനിക്കൽ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് വ്യക്തമാക്കി.
വിധി വായിച്ചു മനസ്സിലാക്കിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ കൊടി കുത്തിയ ബസിനു മുന്നിൽ സിഐടിയു തൊഴിലാളികൾ കുടിൽ കെട്ടി കഞ്ഞി വച്ചു സമരം നടത്തിയിരുന്നു.
എന്നാൽ, ബസുടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി സമരം അറിയിച്ചിരുന്നു.’ ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരുമ്പ് കസേരയിലാണ് രാജ്മോഹൻ ഇരുന്നത്.
ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. തൊഴിൽ പ്രശ്നം വഷളാക്കിയാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കളക്ഷനുള്ള ബസിന്റെ സർവീസാണ് മുടക്കിയതെന്നു രാജ്മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സർവീസ് നടത്തുന്നതെന്നും ഉടമ പറയുന്നു. ഇനിയെന്തു ചെയ്യുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് രാജ്മോഹൻ.
കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്പളം കൂട്ടി. നിശ്ചിത കളക്ഷൻ ലഭിച്ചാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തർക്കം. വരവേൽപ്പിലേതുപോലെ യൂണിയൻ തൊഴിലാളികളുടെ അടി കൊള്ളേണ്ടിവരുമോ എന്നും ബസ് തകർക്കുമോയെന്നും രാജ്മോഹന് ഭീതിയുണ്ട്.
Comments