കാസർകോട്: മഹാരാജാസിന്റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കരിന്തളം ഗവൺമെന്റ് കോളേജിൽ ജോലി തേടിയ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ഇന്ന് ചോദ്യം ചെയ്യും. നീലേശ്വരം പോലീസാണ് വിദ്യയെ ചോദ്യം ചെയ്യുക. ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം.
വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ.വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന് വിദ്യ കുറ്റസമ്മതം നടത്തിയെന്ന് പോലീസും വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ നീട്ടി വയ്‌ക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ, ഹാജരാകില്ല എന്ന് ഇതുവരെയും വിദ്യ പോലീസിൽ അറിയിച്ചിട്ടില്ല.
മൊബൈൽ ഫോണിലാണ് വ്യാജ രേഖ നിർമ്മിച്ചത് എന്നാണ് വിദ്യ പോലീസിന് നൽകിയ മൊഴി. ശേഷം, അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കോളേജിൽ നൽകി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ വച്ച് ആദ്യം എടുത്ത പ്രിന്റ് വിദ്യ കീറി കളയുകയായിരുന്നു.
Comments