കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. വിവിധ ഈജിപ്ഷ്യൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. വ്യാപാര ബന്ധങ്ങൾ, ഊർജ സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്‌ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും നരേന്ദ്രമോദി ചർച്ച നടത്തി.
വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഐടി, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഫാർമസി, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെപ്പറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മഡ്‌ബൗലിയും ചർച്ച ചെയ്തത്. ഇന്ത്യ യൂണിറ്റ് രൂപീകരിക്കുന്നതിനെ അഭിനന്ദിക്കുകയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഈജിപ്ഷ്യൻ സർക്കാരിന്റെ സമീപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിൽ ഈജിപ്തുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം പങ്കുവെച്ചു.
ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയെയും പ്രധാനമന്ത്രി സന്ദർശിച്ചു. നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ പ്രവർത്തനം പ്രശംസനീയമാണെന്നും ഗ്രാൻഡ് മുഫ്തി ഡോ ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരാൻ വിവേകപൂർണ്ണമായ നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്ഷ്യൻ പ്രസിഡന്റ് എൽ-സിസിയുമായും നരേന്ദ്രമോദി ചർച്ച നടത്തും.
ഈജിപ്ത് ഗ്രാൻഡ് മുഫ്തി, ഡോ ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലായുടെ വാക്കുകൾ
‘പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ്. രണ്ട് കൂടിക്കാഴ്ചകൾക്കിടയിൽ ഇന്ത്യയിൽ വലിയ വികസനം നടക്കുന്നതായി ഞാൻ കണ്ടു. ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള ജ്ഞാനപൂർവകമായ നേതൃത്വമാണ് പ്രധാനമന്ത്രി മോദിയിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി മോദി വിവേകപൂർണ്ണമായ നയങ്ങളാണ് സ്വീകരിക്കുന്നത്. മതപരമായ തലത്തിൽ ഞങ്ങൾക്ക് ഇന്ത്യയുമായി ശക്തമായ സഹകരണമുണ്ട്. ഇന്ത്യ ഇവിടെ ഒരു ഇൻഫർമേഷൻ ടെക്നോളജി സെന്റർ ഓഫ് എക്സലൻസ് നൽകാനും പോകുന്നു. ഞങ്ങൾക്ക് ഒരുപാട് സഹകരണ സാധ്യതകളുണ്ട്’.
Comments