കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പ്രവാസികളുമായും ബൊഹ്‌റ സമുദായത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച കെയ്‌റോയിലെ ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൊഹ്‌റ സമുദായ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
ഗുജറാത്തിൽ ഏറെ പ്രാധാന്യമുള്ള വിഭാഗമാണ് ബൊഹ്റ. മുംബൈയിൽ ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പുതിയ ക്യാമ്പസായ അല്‍ജാമിയ-തുസ്-സൈഫിയ (ദ സൈഫീ അക്കാദമി) ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി എന്ന നിലയിലല്ല കുടുംബാംഗം എന്ന നിലയിലാണ് പരിപാടിൽ പങ്കെടുക്കുന്നത് എന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞത്. ഇപ്പോൾ, ഈജിപ്ത്തിൽ ലഭിച്ച സ്വീകരണവും വെളിപ്പെടുത്തുന്നത് പ്രധാനമന്ത്രിക്ക് ബൊഹ്റ സമുദായത്തിലുള്ള സ്വാധീനമാണ്.
പ്രധാനമന്ത്രിയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചതിലുള്ള സന്തോഷം ബൊഹ്‌റ സമുദായ അംഗങ്ങൾ പങ്കുവെച്ചു. “ഞാൻ കഴിഞ്ഞ 27 വർഷമായി ഈജിപ്തിൽ താമസിക്കുന്നു. ബൊഹ്‌റ സമുദായത്തിൽ പെട്ടയാളാണ് ഞാൻ. പ്രധാനമന്ത്രി മോദിയെ കാണുന്നത് ഒരു അദ്വിതീയ അനുഭവമാണ്. പ്രധാനമന്ത്രി ഞങ്ങളുടെ കമ്മ്യൂണിറ്റിയുമായി അടുത്ത ബന്ധമുള്ളയാളാണ്. നമ്മുടെ പ്രധാനമന്ത്രി ഞങ്ങളെ കാണാൻ ഇവിടെ വരെ വന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു”- എന്ന് ബൊഹ്‌റ സമുദായത്തിലെ ഒരംഗം എഎൻഐ-യ്‌ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.
Comments