ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്. ആന പുല്ല് തിന്നുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. ഇതിന് മുൻപും അരിക്കൊമ്പന്റെ ദൃശ്യങ്ങൾ സുപ്രിയ തന്നെയാണ് പുറത്തുവിട്ടത്. ആന അവശനാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു തമിഴ്‌നാട് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അരിക്കൊമ്പന്റെ ദൃശ്യങ്ങൾക്കൊപ്പം, കാടുമായി ആന ഇണങ്ങിക്കഴിഞ്ഞെന്നും മറ്റ് ആനകളുമായും ആന ഇണങ്ങിക്കഴിഞ്ഞെന്നും സുപ്രിയ സാഹു കുറിച്ചു. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും ഫീൽഡ് ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ശരിയായ വിവരങ്ങൾ അറിയാൻ അരിക്കൊമ്പനെ സംബന്ധിച്ചു വരുന്ന റിപ്പോർട്ടുകൾ ശ്രദ്ധിച്ചാൽ മതിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ജൂൺ 20-നായിരുന്നു അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ഇതിന് മുൻപ് അവസാനമായി പുറത്തുവിട്ടത്. ചിത്രത്തിൽ ആനയെ അവശനായി കണ്ടതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അരിക്കൊമ്പന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ചികിത്സ നൽകണമെന്നും ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ആനയെ ഇനി മയക്കുവെടി വെയ്‌ക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments