തൃശ്ശൂർ: ജയിലിലെ അതിക്രമത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്. അസി. ജയിൽ സൂപ്രണ്ടായ രാഹുലിനെയാണ് ആകാശ് മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് ആകാശിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ രാഹുലിനെ വൈകുന്നേരം 4.30 ഓടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ രാഹുൽ സർജറി വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്.
കൊട്ടേഷനും സ്വർണ്ണക്കടത്തുമുൾപ്പെടെയുള്ള കേസുകൾ കണക്കിലെടുത്ത് കാപ്പ ചുമത്തിയതോടെയാണ് ആകാശ് വിയ്യൂർ ജയിലിലെത്തിയത്. ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റ വിവരം പുറത്താകുന്നത്. ആകാശിനെ ഇന്നലെ രാത്രിയോടെ അതീവ സുരക്ഷാ ജയിലിലേയ്‌ക്ക് മാറ്റിയിരുന്നു. കാപ്പ പ്രതിയായ ആകാശ് ജയിലിനകത്തും ഗുണ്ടായിസം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.
Comments