കോട്ടയം: തിരുവാർപ്പിൽ ബസുടമയെ തല്ലിയ നേതാവിനെയും കൂട്ടി ചർച്ചയ്‌ക്കെത്തി സിഐടിയു എന്നാൽ തന്നെ പരസ്യമായി ആക്രമിച്ച വ്യക്തിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ചർച്ചയിൽ നിന്ന് ബസുടമ ഇറങ്ങിപോയി. കോടതി വിധിയെ തുടർന്ന് ബസ് റൂട്ടിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐടിയു നേതാവ് ബസുടമയെ തല്ലിയത്. പോലീസിന്റെ കൺമുന്നിൽ വെച്ചായിരുന്നു ഇയാളുടെ പ്രകടനം. ഇയാളുമായി ചർച്ചയ്‌ക്കെത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്‌മോഹൻ ചർച്ചയിൽ നിന്നും ഇറങ്ങിപോയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ്‌യെ ഒപ്പം കൂട്ടിയാണ് സിഐടിയു ചർച്ചയ്‌ക്കെത്തിയത്. എന്നാൽ തന്നെ ആക്രമിച്ചവർക്കൊപ്പം ചർച്ചയ്‌ക്കില്ലെന്ന് രാജ്‌മോഹൻ നിലപാട് എടുക്കുകയായിരുന്നു.
‘ഇവിടെ വന്നപ്പോൾ സത്യത്തിൽ ഹൃദയഭേദകമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി ലംഘിച്ച് പൊതുവഴിയിൽ ആക്രമിച്ച പ്രതി, ഇന്ന് അദ്ദേഹം ആനയിക്കപ്പെട്ട് ലേബർ ഒഫീസറുടെ മുന്നിൽ വന്ന് ചർച്ചയ്‌ക്കിരിക്കുന്ന രംഗം നിങ്ങൾ എല്ലാവരും കണ്ടല്ലോ. ഇത് കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനൊള്ളു. ലജ്ജിക്കണം, തല താഴ്‌ത്തണം, ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിയ്‌ക്കായി പോരാടുന്നവരുടെ.യും അവസ്ഥയാണ് ഇത്.
പെരുവഴിയിൽ ആക്രമിച്ച പ്രതിയെ ചർച്ചയ്‌ക്ക് കൊണ്ടുവന്ന് മുന്നിൽ ഇരുത്തുകയാണ്. അതും കോടതിയലക്ഷ്യ കേസ് നടത്തിയ പ്രതിയെ. ഇതാണ് ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ എന്നിട്ട് ആ ചർച്ചയ്‌ക്ക് വന്നിരുന്നിട്ട് എന്നെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി തീരുമാനമെടുപ്പിക്കാമെന്നുള്ള ധാരണയാണെങ്കിൽ ഞാൻ നിങ്ങളെ ആദ്യമായി ഒരു കാര്യം അറിയിക്കാം, ഈ രാജ്യത്തിന വേണ്ടി സൈനിക സേവാ മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ തന്നെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി പോരാടും, നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യതോളു. എന്നാണ് ചർച്ചയ്‌ക്കെത്തിയ രാജ്‌മോഹൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്’
Comments