പാലക്കാട്; പീഡനം അടക്കം നിരവധി വിവാദങ്ങളിൽ ഉള്‍പ്പെട്ട മുൻ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. വിഭാഗീതയെ തുടർന്നാണ് തരംതാഴ്‌ത്തൽ എന്നാണ് വിശദീകരണം. നിലവിൽ കെ.ടി.ഡി.സി ചെയർമാനാണ് ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും. വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.
വിഭാഗീയതയെ തുടർന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുക്കുകയും ചെയ്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലിൽ ഉൾപ്പെട്ടിട്ടും വോട്ടെടുപ്പിൽ പരാജയപ്പെട്ട മുൻ സെക്രട്ടറി യു അസീസ്, എലവഞ്ചേരി ലോക്കൽ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരെയാണ് കമ്മിറ്റിയിൽ തിരികെയെടുത്തത്.
പി കെ ശശിക്കൊപ്പം നിന്നതാണോ തങ്ങളുടെ അയോഗ്യതയെന്ന് പുറത്താക്കപ്പെട്ടവർ ചോദിച്ചു. വിഭാഗീയതയ്‌ക്ക് കൂട്ടുനിന്നവരെ ഒഴിവാക്കി തങ്ങളെ കുടുക്കി എന്നും ഇവർ ആരോപണം ഉന്നയിച്ചു.
ശശിക്കെതിരെ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ സിപിഎം മുൻപ് ചുമതലപ്പെടുത്തിയിരുന്നു. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടാണ് ആദ്യം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.
Comments