എറണാകുളം: കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ നിഖിൽ തോമസിൽ നിന്നും കൈപ്പറ്റിയ തുകയിൽ നിന്നും 75,000 രൂപ കൈക്കലാക്കിയതായി രണ്ടാം പ്രതിയായ സുഹൃത്തായ എസ്എഫ്‌ഐ നേതാവുമായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ. കലിംഗയുടെ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് നിഖിലിന്റെ കൈയിൽ നിന്നും അബിൻ വാങ്ങിയത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി തുക താൻ നിഖിലറിയാതെ കൈക്കലാക്കി എന്നാണ് അബിന്റെ തുറന്നുപറച്ചിൽ. പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ അബിൻ സി രാജിന്റെ വെളിപ്പെടുത്തൽ.
നിഖിൽ തോമസിനെയും അബിൻ സി രാജിനെയും പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച പാലാരിവട്ടത്തെ ഓറിയോൺ എഡ്യു വിങ്‌സ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്തെ സ്ഥാപനത്തിൽ ആണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഉടമ സജുവിനെ പ്രതിയാക്കുന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കായംകുളത്തെ വ്യാജ വിരുദ്ധ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനെയും അബിൻ രാജിനെയും പാലാരിവട്ടത്ത് തെളിവെടുപ്പിന് എത്തിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. രണ്ടുവർഷത്തോളമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാലാരിവട്ടത്ത് വെച്ച് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ രീതിയിൽ ക്യാൻവാസ് നടത്തി പ്രവർത്തിച്ചിരുന്ന സ്ഥാപനമായതിനാൽ നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച നൽകിയിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.
പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ഉള്ളിലേക്ക് മാറി റസിഡൻഷ്യൽ ഏരിയയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രവർത്തനമുണ്ടായിരുന്ന സമയത്ത് ഇവിടെ നിരവധി വിദ്യാർത്ഥികൾ വന്നു പോയിട്ടുള്ളതായി സമീപവാസികൾ വ്യക്തമാക്കുന്നു. ആ നിലയ്‌ക്ക് വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Comments