സ്‌റ്റോക്‌ഹോം: പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ അനുമതി നൽകി സ്വീഡൻ. പ്രതിഷേധ കാര്യത്തിൽ തീരുമാനം പോലീസിന് സ്വീകരിക്കാമെന്ന് നേരത്തെ പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സൺ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ തുർക്കിഷ് എംബസിക്ക് മുമ്പിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. ഈദ് അൽ അദ്ഹയോട് അനുബന്ധിച്ചാണ് സംഘാടകർ ഈ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
അതേസമയം, നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ സാദ്ധ്യതകളെ ബാധിക്കുന്നതാണ് ഈ നീക്കമെന്നാണ് അന്താരാഷ്‌ട്ര മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരമൊരു പ്രകോപനപരമായ പ്രതിഷേധം അനുവദിക്കാനുള്ള തീരുമാനം സ്വീഡനോടുള്ള തുർക്കിയുടെ എതിർപ്പിന്റെ ആക്കം കൂട്ടുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്ന സ്വീഡനെ അതിൽ നിന്ന് തടയുമെന്ന് തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാൻ പ്രഖ്യാപിച്ചിരുന്നു. തുർക്കി നാറ്റോ അംഗരാജ്യമാണ്. തുർക്കി കൂടി സമ്മതിക്കാതെ മറ്റൊരു രാജ്യത്തിന് നാറ്റോ അംഗത്വം ലഭിക്കില്ല.
ഇസ്ലാമിനെതിരെയും കുർദിഷ് അവകാശങ്ങൾക്ക് വേണ്ടിയും സ്വീഡനിൽ നടക്കുന്ന പ്രതിഷേധങ്ങൾ തുർക്കിയുമായുള്ള ബന്ധം ഇതിനകം മോശമാക്കിയിട്ടുണ്ട്. ഖുർആൻ വിരുദ്ധ പ്രകടനങ്ങൾക്കായുള്ള സമീപകാല അപേക്ഷകൾ അടുത്തിടെ സ്വീഡിഷ് പൊലീസ് നിരസിച്ചിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ തീരുമാനങ്ങൾ അസാധുവാക്കിയിരുന്നു.ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് സമീപം ഖുർആൻ കത്തിച്ചിരുന്നു. ഇതോടെ നാറ്റോ അപേക്ഷയിൽ സ്വീഡനുമായുള്ള ചർച്ചകൾ തുർക്കി നിർത്തിവെച്ചിരുന്നു.
Comments