ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനൊരുങ്ങി അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം. 2023 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ ഫൈനൽ ഉൾപ്പടെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം.
ഇന്ത്യ വേദി ആകുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിനും, ഇന്ത്യൻ ക്രിക്കറ്റ് ആസ്വാദകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനും നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. ഒക്ടോബർ അഞ്ചിന് ഉദ്ഘാടന മത്സരവും, നവംബർ 19-ന് ഫൈനൽ മത്സരവും ആണ് അരങ്ങേറുന്നത്.
ഒന്നര ലക്ഷം കാണികളെ ഉൾക്കൊള്ളാനാകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന പ്രത്യേകത തന്നെയാണ് 2023 ലോകകപ്പിന്റെ ആവേശ മത്സരങ്ങൾക്ക് നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകാൻ കാരണം. ഒക്ടോബർ 15-ന് ലോകകപ്പിലെ തന്നെ ബിഗ് മാച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ-പാക് മത്സരത്തിന് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പവലിയനുകൾ നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്.
അഹമ്മദാബാദിന് പുറമെ ഡൽഹി, ധർമ്മശാല, ലക്‌നൗ, കൊൽക്കത്ത, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ പത്ത് വേദികളിലായി 48 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി അരങ്ങേറുന്നത്.
Comments