കോഴിക്കോട്: പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്തുന്നതിനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവന്റെ പേരിലുള്ള സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെയും മറ്റൊരാളുടെയും വീടുകൾ ക്വാറിക്കാർക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികൾ പിൻവലിക്കുന്നതിനുമാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.
13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിയ്‌ക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ചർച്ചകൾ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തിൽ പറയുന്നു. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാർട്ടി വിജിലൻസിന് പരാതി നൽകിയതെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. കൂടാതെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ക്വാറി നടത്തിപ്പിന് ഒരു പ്രയാസവും ഉണ്ടാകില്ലന്നും സംഭാഷണത്തിലുണ്ട്.
പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് വിളിച്ചപ്പോൾ ക്വാറിയ്‌ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിയ്‌ക്കാൻ താൻ ഒഴിഞ്ഞു മാറിയെന്നും ഇത് ഉദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചിരുന്നുവെന്ന് സംഭാഷണത്തിൽ പറയുന്നു. വീടുകൾക്ക് ഒരു കോടി വില വരില്ലെന്ന് ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോൾ ഇതും സമ്മതിയ്‌ക്കുന്നുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായാൽ ക്വാറിയ്‌ക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ഉറപ്പ് നൽകുന്നു. സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തിയതിന് ശേഷമാണ് ക്വാറി പ്രതിനിധിയുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്ന് സംഭാഷണത്തിൽ വ്യക്തമാണ്.
Comments