റായ്പൂർ: ഇന്ത്യയെ ആരെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും ഒരിക്കലും ദുർബലമാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇന്ത്യയുടെ അയൽരാജ്യത്തോട് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ട്. ആരെങ്കിലും ഞങ്ങളെ ദ്രോഹിക്കാൻ നോക്കുകയാണെങ്കിൽ ഉചിതമായ മറുപടി നൽകും. കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ കൈക്കൊണ്ട ഫലപ്രദമായ നടപടികൾ കാരണം ഇന്ന് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിന്റെ ശക്തി പൂർണമായും കുറഞ്ഞിരിക്കുകയാണ്. ഇടത് തീവ്രവാദികൾ 10-12 ജില്ലകളിൽ മാത്രമായി ഒതുങ്ങികൂടി’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
‘ കോൺഗ്രസ് സർക്കാർ സഹകരിച്ചിരുന്നെങ്കിൽ ഛത്തീസ്ഗഡിൽ നിന്ന് കമ്യൂണിസ്റ്റ് ഭീകരരെ പൂർണമായും തുടച്ചുനീക്കാമായിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറിൽ നിർബന്ധിത മതപരിവർത്തനങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിന് കൃത്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. മതപരിവർത്തനം അവസാനിപ്പിക്കണം’
‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് അവരുടെ രാഷ്‌ട്രീയത്തിന് മുൻഗണന നൽകുകയും പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌ക്ക് ഉണ്ടായിരുന്ന അതേ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുമുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.
Comments