മുംബൈ: എൻസിപിയെ പിളർത്തി അജിത് പവാർ എൻഡിഎയിൽ എത്തിയത് മഹാ വികാസ് അഖാഡിയെ ഞെട്ടലിലാക്കിയിരിക്കുകയാണ്. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റും വിശ്വസ്തനുമായ പ്രഫുൽ പട്ടേലും അജിത്തിനൊപ്പം മറുചേരിയിൽ എത്തിയത് ശരദ് പവാറിന് വൻ തിരിച്ചടി ആയിരിക്കുകയാണ്. നിലവിൽ 30 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് അജിത് പവാർ അറിയിച്ചിരിക്കുന്നത്.
ഒൻപത് എൻസിപി എംഎൽഎമാർ അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഛഗൻ ഭുജ്പാൽ, ധനഞ്ജയ് മുൻഡെ, ദിലീപ് വൽസെ, അനിൽ പാട്ടീൽ അടക്കമുള്ള ശരദ് പവാറിന്റെ വിശ്വസ്തന്മാരായ പ്രമുഖരും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായവരിൽ ഉൾപ്പെടുന്നു. പാർട്ടിയുടെ ന്യൂനപക്ഷ മുഖമായിരുന്ന ഹസൻ മുഷ്‌റിഫും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
നിലവിൽ 53 എംഎൽഎമാരാണ് എൻസിപിയ്‌ക്കുള്ളത്. 30 എംഎൽഎമാരാണ് അജിത്തിനൊപ്പമുള്ളതെന്നാണ് ലഭിയ്‌ക്കുന്ന സൂചന. 36 എംഎൽഎമാരുടെ പിന്തുണയാണ് അയോഗ്യരാകാതിരിക്കാൻ ആവശ്യമായുള്ളത്. ഇത്രയും എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമുണ്ടെന്നാണ് അജിത് പവാർ ക്യാമ്പ് അവകാശപ്പെടുന്നത്.
എൻഡിഎ ഇതോടെ മഹാരാഷ്‌ട്രയിൽ വൻ മേൽക്കൈയാണ് നേടിയിരിക്കുന്നത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. അജിത്തിന്റെ വരവ് മുന്നണിയ്‌ക്ക് പൊതുതിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.
Comments