മുസാഫർനഗർ : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഭർതൃവീട്ടുകാർക്ക് ലഹരി നൽകി മയക്കി കിടത്തിയ ശേഷം സ്വർണ്ണവും , പണവും യുവതി മോഷ്ടിച്ചത് . സംഭവത്തിൽ വധു ഉൾപ്പെടെ മൂന്നു പേർക്കെതിരെ പോലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ സമൗലി ഗ്രാമത്തിൽ താമസിക്കുന്ന ജഗ്പാലിന്റെ മകൻ വികാസും ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ നിവാസിയായ ഘോരിയുമായി ഖതൗലി പട്ടണത്തിൽ വച്ചാണ് വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഘോരി ആദ്യദിവസം തന്നെ ഭർതൃവീട്ടുകാർക്കായി ഉണ്ടാക്കി നൽകിയത് ചായയാണ് . ഇതിൽ ലഹരി കലർത്തിയാണ് യുവതി വീട്ടുകാർക്ക് നൽകിയത് .
രാവിലെ വീട്ടുകാർ ബോധം വീണ്ടെടുത്തപ്പോഴാണ് വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ചിന്നിച്ചിതറിയ നിലയിൽ കണ്ടത്. വധു വീട്ടിൽ ഉണ്ടായിരുന്നില്ല . തുടർന്ന് വരൻ രത്തൻപുരി പോലീസ് സ്റ്റേഷനിലെത്തി വധു ഘോരി, ബന്ധുക്കളായ സോനു, രാജ്കുമാർ എന്നിവർക്കെതിരെ പരാതി നൽകി .
‘ രാത്രി 10 മണി ആയപ്പോൾ ഘോരി എല്ലാവരെയും ചായ കുടിപ്പിച്ചു. സംശയത്തിന് ഇടമില്ലാത്ത വിധം എല്ലാവരെയും വിശ്വാസത്തിലെടുത്തു. എന്റെ അമ്മ തനിച്ചാണെന്നും എന്റെ വീട്ടിൽ മറ്റാരുമില്ല, അതിനാൽ അമ്മയ്‌ക്ക് കുറച്ച് പണം നൽകണമെന്നും ഞങ്ങളോട് പറഞ്ഞു. രാവിലെ ഉറക്കമുണർന്നപ്പോൾ ഞങ്ങളുടെ സേഫിന്റെ പൂട്ട് തുറന്നിരുന്നു. എന്റെ ഭാര്യയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, അതിൽ മംഗളസൂത്രവും രണ്ട് സ്വർണ്ണ ചെയിനുകളും, രണ്ടു വളകളും മറ്റും നഷ്ടപ്പെട്ടു ‘ – വരന്റെ സഹോദരീ ഭർത്താവ് പറഞ്ഞു . പ്രതികൾക്കെതിരെ 406, 420 വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments