സാഫ് കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും. ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വിജയകിരീടം ചൂടിയത്.
‘ഇന്ത്യ വീണ്ടും വിജയകിരീടം ചൂടിയിരിക്കുന്നു. സാഫ്ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. വിജയിച്ച ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ. ഈ താരങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും വരാനിരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കാൻ കാരണമാകും.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ട്വിറ്റർ ഹാൻഡിലിൽ കേന്ദ്ര കായിക മന്ത്രി കുറിച്ചത് ഇങ്ങനെ ‘വീണ്ടും ഞങ്ങൾ അത് തെളിയിച്ചിരിക്കുന്നു. ഒമ്പതാം തവണയും സാഫ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ നീലകടുവകൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയത്തിൽ ഇന്ത്യ രോമാഞ്ചം കൊളളുന്നു’.
അതിഥികളായെത്തി കപ്പിൽ മുത്തമിടാനുള്ള കുവൈറ്റിന്റെ മോഹങ്ങൾക്കാണ് ടൈബ്രേക്കറിൽ ക്യാപ്റ്റൻ ഖാലിദ് അൽ ഹാജിയയുടെ കിക്ക് തടഞ്ഞാണ് ഗോളി ഗുർപ്രീത് സിംഗ് ഇന്ത്യയുടെ വിജയശിൽപിയായി മാറിയത്. ഈ വർഷത്തെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്. ആറ് ഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമൻ. സ്വന്തം മണ്ണിൽ സാഫ് കപ്പ് ഫൈനലിൽ ഇതുവരെ തോൽവിയില്ലെന്ന റെക്കോഡും ഇതോടെ ഇന്ത്യയ്‌ക്ക് സ്വന്തമായി. തോൽവിയറിയാതെയുളള ഛേത്രിയുടെയും സംഘത്തിന്റെയും പതിനൊന്നാം മത്സരമായിരുന്നു ഇന്നലെ ശ്രീകണ്ഠീരവയിൽ നടന്നത്.
Comments