തോൽവികളിൽ വലയുന്ന കാനറിപ്പടയ്‌ക്ക് ഇനി തന്ത്രങ്ങൾ മെനയാൻ ടിറ്റെയുടെ പിൻഗാമിയാകുന്നത് ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി. 2024 ലെ കോപ്പ അമേരിക്കയിലാകും കാനറിപ്പടയെ ആഞ്ചലോട്ടി പരിശീലിപ്പിക്കുക. റയൽ മാഡ്രിഡുമായുളള കരാർ കഴിഞ്ഞ ശേഷം 2024 ജൂണിലായിരിക്കും ബ്രസീലിന്റെ പരിശീലകനായി കാർലോ ആഞ്ചലോട്ടി സ്ഥാനമേറ്റെടുക്കുക.
ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഏഡ്‌നാൽഡോയാണ് കാർലോ ആഞ്ചലോട്ടിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ലെ ലോകകപ്പ് ഉന്നം വച്ചാണ് കാനറിപ്പടയുടെ അമരത്ത് ആഞ്ചലോട്ടിയെത്തുന്നത്.
ബ്രസീലിന്റെ യുവനിരയിലെ പലരുമായും നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ എന്നിവരുടെ കളിശൈലികളെല്ലാം നേരിട്ട് അറിയുന്നയാളാണ് ആഞ്ചലോട്ടി. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാൾ തലപ്പത്തേക്ക് എത്തുന്നത് കൂടുതൽ ഒത്തിണക്കമുള്ള ടീമിനെ വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ കരുതുന്നത്. ഇനി ബ്രസീലിന്റെ ശനിദശ ഒഴിയുമെന്നാണ് ആരാധകർ കരുത്തുന്നത്.















