ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചത് ശ്രദ്ധേയമാകുന്നു. അജിത് അഗാർക്കറെ ബിസിസിഐ നിയമിക്കുന്നത് ഉയർന്ന തുകയ്‌ക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ സീനിയർ പുരുഷ ടീമിന്റെ ചെയർപേഴ്സണ് പ്രതിവർഷം ഒരു കോടി രൂപയും മറ്റ് നാല് അംഗങ്ങൾക്ക് 90 ലക്ഷം രൂപ വീതവുമാണ് പ്രതിഫലം. മുൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയുടെ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകാൻ താത്പര്യം കാണിക്കാത്തതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ബിസിസിഐ വാഗ്ദാനം ചെയ്യുന്ന പ്രതിഫലമാണ്. പുരുഷന്മാരുടെ ടീമുമായി ബന്ധപ്പെട്ട മറ്റ് ഉയർന്ന ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. അഗാർക്കറിന് വേണ്ടി പ്രതിഫലത്തിന്റെ രീതി മാറ്റുമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ എന്ന നിലയിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങാൻ ഒരുങ്ങുകയാണ് അഗാർക്കർ. നാല് ലോകകപ്പുകളുടെ ഭാഗവും 2007-ൽ ടി-20 ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്ന അഗാർക്കർ, കോർപ്പറേറ്റ് ഇവന്റുകൾ, കമന്ററി അസൈൻമെന്റുകൾ, ടെലിവിഷൻ ഗിഗ്ഗുകൾ എന്നിവയിൽ നിന്ന് വിദഗ്‌ദ്ധനെന്ന നിലയിൽ വൻ തുക സമ്പാദിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു അദ്ദേഹം.
അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത് അഗാർക്കറെ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നടക്കുന്ന ബിസിസിഐയുടെ അപെക്സ് കൗൺസിൽ യോഗത്തിൽ അഗാർക്കറുടെ പ്രതിഫലം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Comments