ന്യൂഡൽഹി: അരിക്കൊമ്പന് പിന്നാലെ ആനയുമായി ബന്ധപ്പെട്ട ഹർജികളും ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീംകോടതി. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഹർജികൾ ഫയൽ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
‘വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന സംഘടനയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. വിഷയത്തിൽ നിരവധി ഹർജികളാണ് ലഭിക്കുന്നതെന്നും ഇതിൽ തികഞ്ഞ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പന് വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതിയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. എന്തുകൊണ്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതി ആരാഞ്ഞു.
അരിക്കൊമ്പൻ ജിവനോടെയുണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് സംഘടനയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ തമിനാട് സർക്കാർ ഇക്കാര്യം വ്യക്തമാക്കണമെന്ന് നിർദ്ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആന ഇപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എവിടെയാണെന്നും അറിയില്ല. അതിനാൽ ഹർജി മദ്രാസ് ഹൈക്കോടതിയിലാണോ , കേരള ഹൈക്കോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്നും കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കോടതിയിൽ വാദം ഉന്നയിച്ചു. ആന എവിടെയെന്ന്് മനസിലാക്കി ഹർജി എവിടെ ഫയൽ ചെയ്യണമെന്ന് പരയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയതോടെ സംഘടന തങ്ങളുടെ ഹർജി പിൻവലിച്ചു.
ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം ഫയൽ ചെയ്ത ഹർജികളോട് സുപ്രീംകോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതിന് പിന്നാലെ കോടതി പിഴ ചുമത്തി. 25,000 രൂപയാണ് പിഴയിട്ടത്. ഇത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പിൻവലിക്കാൻ ബെഞ്ച് തയ്യാറായില്ല. ഉത്തരവിന്റെ പകർപ്പ് ഇറങ്ങുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും.
Comments