ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം എട്ട് മടങ്ങ് കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ജനസംഖ്യയിൽ ബാക്കിയുള്ളവരേക്കാൾ ആത്മഹത്യയിലൂടെ മരിക്കുന്നതിനുള്ള പ്രവണത 3.5 മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ആളുകൾക്ക് മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കിടയിൽ ഏകാന്തത, ഉത്കണ്ഠ, വിഷാദം, ആത്മഹത്യ ചെയ്യാതെ സ്വയം ഉപദ്രവിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ആത്മഹത്യയും ശ്രമങ്ങളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കൂടുതലാണെന്ന് മുൻപും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ കണക്കാക്കി പഠനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.
ഇത്തവണ ഗവേഷകർ 1980-നും 2021-നും ഇടയിലുള്ള വിവരങ്ങളാണ് പരിശോധിച്ചത്. 15 വയസിനും ഇതിന് മുകളിലുള്ള 6.6 ദശലക്ഷം വ്യക്തികളുടെ രേഖകളും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞ 3,759 ട്രാൻസ്‌ജെൻഡർമാരിൽ 12 ആത്മഹത്യകളും 92 ആത്മഹത്യാശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് പഠനം രേഖപ്പെടുത്തി. ആത്മഹത്യയിൽ നിന്നുമുള്ള മരണനിരക്ക് 100,000-ൽ 75 ആണ്. എന്നാൽ സാധാരണക്കാരിൽ ഇത് 21 ആണ്.
ഈ വ്യത്യാസത്തെ പ്രധാനമായും ന്യൂനപക്ഷ സമ്മർദ്ദം എന്ന് വിശേഷിപ്പിച്ചുവെന്ന് പഠനത്തിന്റെ പ്രധാന രചയിതാവും സോഷ്യോളജിസ്റ്റുമായ ആനെറ്റ് എർലാങ്‌സെൻ പറഞ്ഞു. പഠനത്തിൽ പ്രതിപാദിയ്‌ക്കുന്നത് അനുസരിച്ച് 42.9 ശതമാനം ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് മറ്റ് ജനസംഖ്യ നിരക്കിൽ ഉള്ളതിനേക്കാൾ ആറിരട്ടി കൂടുതലാണ്.
Comments