മുംബൈ: ഉദ്ധവ് പക്ഷത്തെ സ്ത്രീമുഖമായ നീലം ഗോർഹെ ശിവസേനയിൽ അംഗത്വം സ്വീകരിച്ചു. നിലവിൽ നീലം ഗോർഹെ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപെഴ്‌സണായി സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഷിൻഡെയുമായി നീലം രാജ്ഭവനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ഉദ്ധവ് പക്ഷത്ത് നിന്നും നിരവധി എംഎൽഎമാരും എംഎൽസിമാരും എൻഡിഎ സഖ്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നതായി ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ സ്ത്രീമുഖമായ നീലത്തിന്റെ മാറ്റം.
ഉദ്ധവ് പക്ഷത്തിനേറ്റ കനത്ത പ്രഹരമായാണ് രാഷ്‌ട്രീയ നിരീക്ഷകർ നീലത്തിന്റെ നീക്കത്തെ കാണുന്നത്. എൻസിപി പിളർന്നതിന്റെ ഞെട്ടലിൽ നിന്നും മഹാവികാസ് അഘാടി സഖ്യം മോചിതരാകുന്നതിന് പിന്നാലെയാണ് നീലത്തിന്റെ നീക്കമെന്നതും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഷിൻഡെ വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്നും വികസനത്തിന്റെ അജണ്ഡയാണ് അവരുടേതെന്നും നീലം ഗോർഹെ പറഞ്ഞു. രാമക്ഷേത്രം, ഏകീകൃത സിവിൽ നിയമം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ശിവസേനയെന്നും നീലം പറഞ്ഞു. ഈ കാരണങ്ങളാലാണ് താൻ ശിവസേനയിൽ അംഗത്വം സ്വീകരിച്ചതെന്നാണ് നീലം പറഞ്ഞത്.
നീലം ഗോർഹെയെ പാർട്ടിയിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ശിവസേന-ബിജെപി സഖ്യം അനുദിനം ശക്തമാകുകയാണ്. പ്രതിപക്ഷ പാളയത്തിലെ നേതാക്കൾക്ക് പോലും തങ്ങളോടൊപ്പം ചേരാനാണ് ആഗ്രഹം. രാമക്ഷേത്രം ഉടൻ പൂർത്തിയാകുമെന്നും ശിവസേനയുടെ സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ തത്ത്വങ്ങളിൽ തങ്ങൾ ഒരിക്കലും വെള്ളം ചേർക്കുകയോ വിട്ടുവീഴ്ച വരുത്തുകയോ ചെയ്യില്ലെന്നും ഷിൻഡെ മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
Comments