സ്ത്രീ സുരക്ഷയ്‌ക്കും സ്ത്രീ ശാക്തീകരണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു യുവതിയുടെ സൈക്കിൾ യാത്ര. രാജ്യവ്യാപകമായി സൈക്കിൾ യാത്ര നടത്തുകയാണ് മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലക്കാരിയായ ആശാ മാളവ്യ.
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ നിന്ന് 2022 നവംബറിലാണ് 24-കാരി തന്റെ സൈക്കിൾ യാത്ര ആരംഭിച്ചത്. 2023 ഓഗസ്റ്റ് 15-ന് സ്വതന്ത്രദിനപുലരിയിൽ രാജ്യതലസ്ഥാനത്താകും യാത്ര അവസാനിക്കുക. 28 സംസ്ഥാനങ്ങളിലായി ഏകദേശം 25,000 കിലോമീറ്ററാകും ഈ കുട്ടി ഒറ്റയ്‌ക്ക് സഞ്ചരിക്കുക. ഇതുവരെ ആശാ 23 സംസ്ഥാനങ്ങളിലായി 19,700 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കഴിഞ്ഞു.
ആശയുടെ സഞ്ചാരപാതയിലെ 24-ാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഈ ധീരവനിതയെ ആദരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലാണ് ആശയ്‌ക്ക് സ്വീകരണം നൽകിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന യാത്ര ഏറെ പ്രശംസനീയമാണെന്നും ആശംസകൾ നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യമുള്ള ഒരാൾ അദ്ധ്വാനിച്ചാൽ തീർച്ചയായും വിജയം നേടുമെന്നും ആശ മാളവ്യയ്‌ക്ക് വിജയവും ശോഭനമായ ഭാവിയും ആശംസിക്കുന്നു- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
Comments