തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളിയെ പുറത്തെടുക്കുന്നതിനുള്ള ശ്രമം പുനരാരംഭിച്ചു. കൊല്ലത്ത് നിന്നെത്തിയ കിണർ തൊഴിലാളി വിദഗ്ധ സംഘമെത്തിയാണ് ശ്രമം തുടരുന്നത്. രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്നാണ് വിവരം.എൻഡിആർഎഫ് സംഘം 12 മണിയോടെ സ്ഥലത്തെത്തും.
ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് തുടരുന്നത്. വെങ്ങാനൂർ സ്വദേശി മഹാരാജനാണ് ജോലിയ്ക്കിടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ടത്. വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. മഹാരാജന്റെ ദേഹത്തേക്ക് 15 അടിയോളം പൊക്കത്തിൽ മണ്ണിടിഞ്ഞതിനൊപ്പം റിംഗുകളും പൊട്ടി വീഴുകയായിരുന്നു. മണ്ണ് നീക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ഉറവയുള്ളതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യതയാണ് നടപടികൾ ദുഷ്കരമാക്കുന്നത്. മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിയ്ക്കുണ്ടായിരുന്നത്. ഏറ്റവും അടിയിലായിരുന്നു മഹാരാജ് നിന്നിരുന്നത്. കിണറ്റിൽ റിംഗ് സ്ഥാപിക്കുന്നതിനിടയിലാണ് മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.
Comments