ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്ത് പെയ്യുന്ന അതിശക്തമായ മഴയുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങൾ മുഖേനെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴയുടെ സാഹചര്യത്തിൽ രാജ്യത്തെ മുതിർന്ന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നിലവിലെ സ്ഥിതി വിലയിരിത്തിയെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തദ്ദേശ ഭരണകൂടങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 14 പേരാണ് മരിച്ചത്. ഈ കാലയളവിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ വീടുകളിൽ തന്നെ തുടരണമെന്ന് സംസ്ഥാന മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ജനങ്ങളോട് അഭ്യർത്ഥിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായത്തിനായി സംസ്ഥാനം ഹെൽപ്പ് ലൈൻ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം പെയ്ത ഡൽഹിയിൽ പെയ്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 41 വർഷത്തിന് ശേഷമാണ് ഇത്ര ഭീകരമായ സ്ഥിതിയുണ്ടാകുന്നത്. ഡൽഹിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര നടപടിയ്ക്കും സജ്ജമാണെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
Comments