ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകൾക്ക് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിലേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോളൻ, ഷിംല, സിർമൗർ, കല്ലു, മണ്ഡി, കന്നൗർ, ലഹൗൾ എന്നീ ജില്ലകൾക്കാണ് റെഡ് അലർട്ട്. അതേസമയം ഉന, ഹമീർപൂർ, കങ്ഗ്രാ, ഛംബ എന്നീ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ഹിമാചലിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം ശക്തമായ മഴയെന്നാണ് നിലവിലെ അവസ്ഥയെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട 12 പാലങ്ങൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 20 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി വിനോദസഞ്ചാരികളും സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം 4000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഹിമാചലിൽ സംഭവിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുകയും സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
ഹിമാചൽ കൂടാതെ ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി മഴക്കെടുതി രൂക്ഷമാണ്. കനത്ത മഴയിൽ റോഡുകൾ പലതും ഒലിച്ചുപോവുകയും നൂറുക്കണക്കിന് വരുന്ന കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
Comments