ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഗോപുരത്തിലൂടെ മതിൽക്കെട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ആനക്കൊട്ടിലിനു മുൻപിലായി വൃത്താകൃതി എന്ന് തോന്നിക്കുമാറ് വിസ്തൃതമായ കുത്തമ്പലത്തറ സ്ഥിതിചെയ്യുന്നു. ഭഗവാനെ സംപ്രീതനാക്കുവാൻവേണ്ടി ദേവന്റെ ഇഷ്ട കലാപരിപാടികൾ പണ്ട് ഇവിടെ നടത്തിപ്പോന്നിരുന്നു.
കൂത്തമ്പലം വലതുഭാഗത്തുവരുംവണ്ണം മുൻപോട്ടുനടക്കുമ്പോൾ അതിനോട് ചേർന്ന് താഴെക്കാണുന്ന ഒരു ശിലാഖണ്ഡം ഉണ്ട്. അതിന്മേൽ വലതുകാൽചവിട്ടി നിന്ന്, ഇടതുകാൽ പിന്നിലേക്ക് മടക്കി കൂത്തമ്പലത്തിന്റെ കെട്ടിൽ ഊന്നിനിന്നുകൊണ്ട് കൈകൾ ശിരസ്സിന്മുകളിൽതൊഴുതുപിടിച്ച് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി, മനസ്സിൽ “നഞ്ചുണ്ട ദേവ… നമഃശിവായ “എന്ന് പ്രാർത്ഥിച്ചാൽ നേരത്തോടുനേരം വിഷഭയം ഉണ്ടാവുകയില്ല.

ഇതിന്റെപിന്നിലെ ഐതീഹ്യം.
ഒരിക്കൽ, വിഷചികിത്സയിൽ പ്രശസ്തി നേടിയ പരദേശിയായ ഒരു വിഷഹാരി ചെങ്ങന്നൂർ ദേശത്ത് എത്തിച്ചേരുകയും നാടുവാഴിയുടെ അനുവാദത്തോടെ ഇവിടെയുള്ള വിഷചികിത്സകരായ പ്രഗത്ഭരെ നേരിട്ടുള്ള സംവാദ, പരീക്ഷണങ്ങൾക്കായി ക്ഷണിക്കുകയും അതിലൂടെ അവരെ പരാജയപ്പെടുത്തുകയും ചെയ്തു.
ആ വേളയിൽചെങ്ങന്നൂരിലെ വിഷചികിത്സ ചെയ്തിരുന്ന പുരാതന കുടുംബമായ കറുത്തേടത്ത് മുരിങ്ങൂർമഠത്തിലെ പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ബാലൻ അമ്മയോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയത്.
സ്വന്തം ദേശത്തെ പ്രഗത്ഭരുടെ പരാജയംകണ്ട് ബാലൻ ദുഖിതനാവുകയും സംവാദത്തിൽ പങ്കുചേരുന്നതിന് മാതാവിനോട്അനുമതി ചോദിക്കുകയുംചെയ്തു.എന്നാൽ, ഏതാണ്ട് അന്യംനിന്നുപോകുന്ന അവസ്ഥയിലായിരുന്നു അവരുടെ കുടുംബം. അതുകൊണ്ടുതന്നെ ആ അമ്മ മകനെ വിലക്കുകയും, കൂടുതൽ അറിവുകൾനേടുവാൻ ഉപദേശംനൽകി മകനെയുംകൂട്ടി തിരികെ മടങ്ങിപ്പോവുകയും ചെയ്തു.
എന്നാൽ രാത്രിയിൽ ഈ ബാലന് ചെങ്ങന്നൂരമ്മയുടെ അനുഗ്രഹത്താൽ വിചിത്രമായ ഒരു സ്വപ്നദർശനം ഉണ്ടായി.
“വീടിന്റെ തട്ടിൻപുറത്ത് കയറിനോക്കിയാൽ ഒരു ചെമ്പുകുഴൽ ലഭിക്കുമെന്നും, അതുമായി രാവിലെ സംവാദ സദസ്സിൽ പോയി ആ കുഴലിന്റെ അടപ്പ്തുറന്നുവിടുവാനും.ബാക്കിയുള്ള കാര്യങ്ങൾ ദേവഹിതംപോലെ നടന്നുകൊള്ളുമെന്നായിരുന്നു സ്വപ്നത്തിൽ കണ്ടത്.
പിറ്റേന്ന് രാവിലെ തട്ടിൻപുറംപരിശോധിച്ചപ്പോൾ സ്വപ്നത്തിൽ കണ്ടതുപോലെ ചെമ്പുകുഴൽലഭിക്കുകയും അതുമായി ആ ബാലൻ ചെങ്ങന്നൂർ അമ്പലത്തിലെ സംവാദ സദസ്സിലെത്തി പരദേശിയായ വിഷഹാരിയുടെ വെല്ലുവിളിസ്വീകരിച്ച് സംവാദത്തിന് തയ്യാറായി. പ്രഗത്ഭരായപലരും പരാജയപ്പെട്ട അവിടെ ഈ പന്ത്രണ്ടുവയസ്സുകാരൻ എന്തുവിദ്യയാണ് കാട്ടുക എന്നായിരുന്നു അവിടെയുണ്ടായിരുന്നവരുടെ ആശങ്ക..

ബാലൻ ദേവനെയും ദേവിയെയും പ്രാർത്ഥിച്ചശേഷം ചെമ്പുകുഴലിന്റെ അടപ്പുതുറന്നു. അതിനുള്ളിൽനിന്നും വളരെചൈതന്യംനിറഞ്ഞ ഒരു സർപ്പം പുറത്തുവന്നു. അതിനെ വരുതിയിലാക്കുവാനായി പരദേശി വളരെയധികം പാടുപെട്ടു. പക്ഷെ ഒരുവിധത്തിലും സർപ്പം അടങ്ങിയില്ല. ഒടുവിൽ അദ്ദേഹത്തിന് ആ പന്ത്രണ്ടുവയസ്സുകാരന്റെ മുന്നിൽ അടിയറവ് പറയേണ്ടിവന്നു.അങ്ങനെ തന്റെ പ്രയാണംപൂർത്തിയായി എന്നദ്ദേഹം മനസ്സിലാക്കി.തന്റെകൈയ്യിലുണ്ടായിരുന്ന ദിവ്യമായ മരുന്നുകളും താളിയോലകളും കൂത്തമ്പലത്തിനു സമീപത്ത് ഒരുകുഴിയുണ്ടാക്കി അവിടെസ്ഥാപിച്ച് അതിനുമുകളിൽ ഒരു വലിയ ശിലയും വച്ചു. അന്നദ്ദേഹം ചെയ്തസത്യമാണ് ഈകല്ലിൽചവിട്ടിനിന്ന് തൊഴുതാൽ വിഷഭയം ഉണ്ടാകില്ല എന്നത്.ആ വ്യക്തിയുടെ പിന്നീടുള്ള ജീവിത ചരിത്രം ചെങ്ങന്നൂർമതിൽക്കകത്ത് അലിഞ്ഞുചേർന്നു.

ആ ബാലൻ ചെമ്പുകുഴലിനുള്ളിലേക്ക് തിരികെക്കയറ്റിയ സർപ്പത്തിനെ, സ്വപ്നത്തിൽ കണ്ടത്പ്രകാരം പടിഞ്ഞാറെ ഗോപുരത്തിന്റെ പുറത്തേക്കുകടക്കുന്ന ഇടതുവശത്തെവാതിലിനുപുറകിൽ ഒരു ദ്വാരമുണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. ഈ തുരവ് “സത്യക്കുഴി”എന്നറിയപ്പെടുന്നു.പണ്ടുകാലത്ത് ഏതെങ്കിലുംവിധ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ, അയാൾ കുറ്റം നിഷേധിക്കുന്നപക്ഷം ഇവിടെ കൊണ്ടുവന്ന് ഈ കുഴിയിൽ കൈകടത്തിവെച്ച് പടിഞ്ഞാറെനടയിലെ ദേവിയുടെ ദർശനത്തിന് അഭിമുഖമായ്നിർത്തി സത്യം ചെയ്യിക്കുക എന്നൊരു ചടങ്ങ് നിലനിന്നിരുന്നു.പറയുന്നത് കള്ളമാണെങ്കിൽ ആ തുരവിനുള്ളിലെ സർപ്പം അവരെ ദംശിക്കും എന്നതായിരുന്നു സത്യക്കുഴിയുടെ പ്രത്യേകത.അന്വേഷികൾക്ക് ആനന്ദം പകർന്ന് ചരിത്രത്തിന്റെ വിസ്മയമായി, പൊൻതിളക്കമായി “സത്യക്കുഴി” ഒരു നിത്യസത്യമായ, ചരിത്രത്തിന്റെ സൂചികയായി ഇന്നും നിലനിൽക്കുന്നു.
മഹത്വമേറുന്ന ഈ ശിലയിൽച്ചവിട്ടിനിന്ന് തൊഴുമ്പോൾ ഉള്ള വിശേഷം ശിവതാണ്ഡവത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു വിഷ്വസമുണ്ട് ചെങ്ങന്നൂരിൽ . സതീദേവിയുടെ വിയോഗത്തിൽ കോപാകുലനായ മഹാദേവൻ അതിഗംഭീരമായ താണ്ഡവനൃത്തം തുടങ്ങി.അതിന്റെ അലകളിൽ പ്രപഞ്ചമാകെ ഇളകിമറിഞ്ഞു. കടലിലെ വൻതിരകൾ ഭൂമിയെ വിഴുങ്ങുവാനെന്നവണ്ണം കരയിലേക്കിരച്ചുകയറി.ആടിയുലയുന്ന തിരുജഡയുടെ ശക്തിയിൽ കൊടുങ്കാറ്റ് ആഞ്ഞുവീശി. ചടുല താളത്തിലുള്ള ചുവടുവെയ്പ്പിന്റെ പ്രകമ്പനത്തിൽ ഈരേഴു പതിന്നാലു ലോകവും വിറകൊണ്ടു.
ഭഗവാൻ ഓരോഭാഗത്തേക്കു ചരിയുന്നതിനനുസരിച്ചു പ്രപഞ്ചവും ചരിയുവാൻതുടങ്ങി. പ്രകൃതിയുടെ സംതുലനാവസ്ഥ ദേവാദിദേവനിലായതിനാൽ ഭഗവാന്റെ ഓരോ ചുവടുവെയ്പ്പും ഈ സംതുലതയ്‌ക്ക് വിഘാതമായിമാറുന്നതുകണ്ട് നാഗരാജാക്കൻമാരായ ആദിശേഷനും, വാസുകിയും ഭഗവാന്റെ ഇരുഭുജങ്ങളിലും വന്നുചുറ്റി ഭഗവാൻ ഇടം വലം മറിയാതെ സേവചെയ്തു. ഭഗവാന്റെ കോപംഅടങ്ങുംവരെ അവർ അതേസ്ഥിതിയിൽ തന്നെ നിലകൊണ്ടു.

കുത്തമ്പലത്തറക്കു സമീപമുള്ള ശിലയിൽ കയറിനിന്ന് താഴികക്കുടം കണ്ടു ശിരസ്സിനു മീതെ കൈകൾ കൂപ്പുമ്പോൾ ഭക്തർ ഒരുനിമിഷം കാലിന്റെ പെരുവിരലൂന്നി അല്പമൊന്ന് മുകളിലേക്ക് പൊങ്ങണം. അപ്പോൾ സ്വാഭാവികമായും തൊഴുന്നയാൾ സംതുലത തെറ്റി ഇടതുഭാഗത്തേയ്‌ക്കോ, വലതുഭാഗത്തേയ്‌ക്കോ ഒന്ന് ചരിയാറുണ്ട്.
ആ വേളയിൽ നാഗരാജാക്കൾ, പണ്ട് ഭഗവാന്സംതുലത കൊടുത്തതുപോലെ, മഹാദേവന്റെ ഭക്തർക്കും ഇടംവലം സംരക്ഷണം നൽകിയനുഗ്രഹിക്കുന്നു.അങ്ങനെ നാഗരാജാക്കളുടെ അനുഗ്രം ലഭിച്ചഭക്തനെ നേരത്തോടുനേരം അഖിലനാഗങ്ങളും സംരക്ഷിക്കുന്നു അതായത് സർപ്പദംശനം ഏൽക്കുകയില്ല എന്ന് ശിവനാമത്തിൽ അടിവരയിട്ട് പറയുന്നു.
ഓം നമഃശിവായ
മുരുകൻ ആചാരി ചെങ്ങന്നൂർ,
സപര്യ, കൗസ്തുഭം എന്നിങ്ങനെ 2 ചെറുകഥാ സമാഹാരങ്ങളുംചെങ്ങന്നൂർ ക്ഷേത്ര ഐതീഹങ്ങളും ചരിത്രവും ഉൾപ്പെടുത്തി തൃചെങ്ങന്നൂർ എന്ന പുസ്തകം അതിന് തമിഴ് പരിഭാഷ തിരു ചെങ്ങന്നൂർ തിരുകോവിൽ എന്ന പുസ്തകവും Notion press ൽ പ്രസിദ്ധീകരിച്ചു. ബുക്കുകൾ ഓൺ ലൈനിൽ ലഭ്യമാണ്. മത പാഠശാലകളിൽ പഠിപ്പിക്കുവാൻ പോകാറുണ്ട്.
ഫോൺ ; 8129527053















