ഡെറാഡൂൺ: സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഴുവൻ തീർത്ഥാടകർക്കും ജനങ്ങൾക്കും അദ്ദേഹം നിർദ്ദേശം നൽകി. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തിനും എസ്ഡിആർഎഫിനും മാർഗ നിർദ്ദേശങ്ങൾ നൽകിയതായി ധാമി ട്വിറ്ററിൽ കുറിച്ചു.
ഹിമാചൽപ്രദേശ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ സംസ്ഥാനത്തെ പൗരന്മാരെ സഹായിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും അതിനായി ദുരന്ത നിവാരണ നമ്പറുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹരിദ്വാർ ഉൾപ്പെടെയുള്ള ഗർവാൾ, കുമയൂൺ ഡിവിഷനുകളിലെ ഒട്ടുമിക്ക നദികളുടെയും ജലനിരപ്പ് ഉയർന്നതായി ഡെറാഡൂൺ സെൻട്രൽ ഫ്‌ലഡ് കൺട്രോൾ റൂം അറിയിച്ചു. അണക്കെട്ടുകളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് അപകട സാധ്യതയിലാണ് നിലനിൽക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മണ്ണിടിഞ്ഞ് തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ ധാരാലി റോഡ് ഒലിച്ചു പോയിരുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 12 മണിക്കൂറായി അടച്ചിട്ട റോഡ് തുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം അറിയിച്ചു.
Comments