ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചത് മുതൽ വാർത്തകളിൽ വീണ്ടും ചർച്ചയാവുകയാണ് ‘ഋതു കരിദാൽ’. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ISRO) സുപ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായ ഋതു, ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3 ന്റെ മിഷൻ ഡയറക്ടർ കൂടിയാണ്. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഋതു കരിദാലിനെക്കുറിച്ച് കൂടുതൽ അറിയാം..
ഇന്ത്യയുടെ മംഗൾയാൻ ദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ (എംഒഎം) യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞയാണ് ഋതു. മംഗൾയാന്റെ ഡെപ്യൂട്ടി ഡയറക്ടറായും, ചന്ദ്രയാൻ-2ന്റെ മിഷൻ ഡയറക്ടറായും പ്രവർത്തിച്ച അവർ, ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്പേസ് എഞ്ചിനീയിറിംഗിൽ മാസ്റ്റർ ഓഫ് ടെക്‌നോളജി ബിരുദവും നേടി. ലഖ്‌നൗ സ്വദേശിയായ ഋതു 1997 നവംബറിലായിരുന്നു ഇസ്രോയിൽ ചേർന്നത്.
2007ൽ ഡോ. എപിജെ അബ്ദുൾ കലാമിൽ നിന്നും യുവശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം ഋതുവിന് ലഭിച്ചിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്‌നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് 2017ൽ വിമൻ അച്ചീവേഴ്‌സ് ഇൻ എയ്‌റോസ്‌പേസ് അവാർഡും അവർ സ്വന്തമാക്കിയിരുന്നു.
വേൾഡ് ഇക്കണോമിക് ഫോറം പറയുന്നതനുസരിച്ച്, ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ ചെറിയ പ്രായം മുതൽക്കെ ആകൃഷ്ടയായിരുന്നു ഋതു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ച അവർ, ഐഎസ്ആർഒയുടെയും നാസയുടെയും വാർത്താ റിപ്പോർട്ടുകളുടെ പേപ്പർ കട്ടിംഗുകൾ ശേഖരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നാണ് ഇന്നുകാണുന്ന വിധം ഇസ്രോയുടെ ഒഴിച്ചുകൂടാനാകാത്ത ശാസ്ത്രജ്ഞരിലൊരാളായി ഋതു കരിദാൽ മാറിയത്. ദേശീയ അന്തർദേശീയ ജേർണലുകളിൽ ഇതിനോടകം 20-ലധികം പ്രബന്ധങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments