തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്ക്കിട്ട് സംസ്ഥാന സർക്കാർ. മാസം പകുതിയായിട്ടും ശമ്പളവും പെൻഷനും നൽകിയിട്ടില്ല. ജീവനക്കാർ കെഎസ്ആർടിസി സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അതേസമയം കെഎസ്ആർടിസിയിൽ ശമ്പളവിതരണം മുടങ്ങിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു ധനവകുപ്പിനെ പഴിചാരിയിരുന്നു. ശമ്പള വിതരണത്തിനായി 110 കോടി ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചതെന്നും എന്നാൽ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്‌ക്ക് വിതരണം ചെയ്യുമെന്നും ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല ജീവനക്കാർക്ക് രണ്ടാം ഗഡു ശമ്പളവിതരണം ചെയ്യണമെങ്കിൽ 40 കോടി രൂപ അധികമായി വേണ്ടിവരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ ഇന്നലെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ് ഉപരോധിച്ചിരുന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. എന്നാൽ മാസം പകുതിയാകുമ്പോഴും ആദ്യ ഗഡു പോലും വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
Comments