ഡൽഹി: കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി . കൊറോണ കാലത്ത് കമ്മീഷൻ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജ്ജി സുപ്രീംകോടതി തള്ളി. ഓരോ കിറ്റിനും അഞ്ചു രൂപ വീതം പത്തുമാസത്തെ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചു .
14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല.
കൊറോണ കാലത്ത് റേഷൻ കടകൾ വഴി നൽകിയ ഭക്ഷ്യ കിറ്റുകൾക്ക് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാനാകില്ലെന്നും സൗജന്യമായി കിറ്റ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സംസ്ഥാന സർക്കാരിന്റെ ഈ നിലപാടിനെതിരെ ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
റേഷൻ വ്യാപരികൾക്ക് കമ്മിഷൻ നൽകാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ,ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാരും സിവിൽ സപ്ലൈസ് കോർപ്പറേഷനും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിനെതിരെയുള്ള വ്യാപാരികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കണ്ടത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല. അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപ സർക്കാർ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. കാർഡുകൾ കൂടുതലുളള റേഷൻ കടകൾക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അഭിഭാഷകൻ എം.ടി ജോർജ്ജ് വ്യാപാരികൾക്കായി ഹാജരായി.
Comments