അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുമ്പോൾ സ്വീകരിക്കാൻ തലയെടുപ്പോടെ ബാപ്‌സ് ഹിന്ദു മന്ദിറും. നരേന്ദ്രമോദി തറക്കല്ലിട്ട അബുദാബിയിലുയരുന്ന മദ്ധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി 8 ഓടെയാണ് ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കുക
യുഎഇയിലെ ഹിന്ദുമത വിശ്വാസികളുടെ സ്വപ്‌നസാഫല്യത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വിശ്വാസികൾ ഏറെ കാലമായി കാത്തിരുന്ന ക്ഷേത്രത്തിന് അബുദാബി ഭരണാധികാരികൾ സൗജന്യമായി സ്ഥലം അനുവദിക്കുന്നത് നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനവേളയിയിലാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് പൂർണ്ണമായും ശിലകൾകൊണ്ട് നിർമ്മിക്കുന്ന ഈ ക്ഷേത്രം അത്ഭുത നിർമ്മിതിയാണ്. ഇന്ത്യയിലെ പുരാതന ക്ഷേത്ര നിർമ്മിതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമയബന്ധിതമായി പുരോഗമിക്കുകയാണ് ക്ഷേത്ര നിർമാണം. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ’എന്ന പ്രസ്ഥാനമാണ് ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.
യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ ശിൽപ്പികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്‌കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കും. സന്ദർശന കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാകും .
അതേസമയം രണ്ട് ദിവസത്തെ ഫ്രഞ്ച് സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോട് കൂടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പുറപ്പെട്ടത്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, ഭക്ഷ്യസുരക്ഷ, ശാസ്ത്ര- സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും പങ്കാളികളാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Comments