ന്യൂഡൽഹി: കെജ്രിവാൾ സർക്കാരിനെതിരെ തുറന്നടിച്ച് ഈസ്റ്റ് ഡൽഹി ബിജെപി എംപി ഗൗതം ഗംഭീർ. ഒമ്പത് വർഷത്തെ സൗജന്യ രാഷ്ട്രീയത്തിന്റെ ഫലമായി ഇത് സംഭവിക്കുമെന്ന് പറഞ്ഞതിനാൽ ഡൽഹി വെള്ളത്തിലായതിൽ തനിക്ക് അത്ഭുതമില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു.
‘ഡൽഹിയിലെ വെള്ളപ്പൊക്കം വളരെ നിർഭാഗ്യകരമാണ്, അതിശയിക്കാനില്ല. ഇത് സംഭവിക്കും. കെജ്രിവാൾ സർക്കാർ സൗജന്യങ്ങളുടെ രാഷ്ട്രീയത്തിൽ മുഴുകുകയും ഡൽഹിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു രൂപ പോലും ചിലവഴിക്കാതിരിക്കുകയും ചെയ്താൽ, ഡൽഹി തകരും.
ഡൽഹി പാരീസായി മാറുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. എന്നാൽ ഇപ്പോഴുണ്ടായ വെള്ളപ്പൊക്കം എന്റെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മയൂർ വിഹാറിന്റെ അവസ്ഥ നോക്കൂ. രണ്ട് ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതെ ആളുകൾ കുടുങ്ങി. നിങ്ങൾ അവരെ ഒഴിപ്പിക്കുക പോലും ചെയ്തില്ല. കെജ്രിവാൾ സർക്കാരിന്റെ പക്കൽ വികസനത്തിന് പണമില്ല എന്നതാണ് കാര്യം. കാരണം നിങ്ങൾ പരസ്യങ്ങൾക്കും സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനും പണം ചെലവഴിച്ചു.
ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. ഡൽഹി എനിക്ക് എല്ലാം തന്നു, പക്ഷേ ഡൽഹിയുടെ സ്ഥിതി ഇത്രയും മോശമായെന്ന് ഞാൻ കരുതുന്നില്ല. വികസന പ്രവർത്തനങ്ങൾ നടന്നത് കോൺഗ്രസിന്റെ കാലത്ത് അല്ല, ബിജെപിയുടെ കാലത്താണ്. എന്നാൽ കഴിഞ്ഞ 9 വർഷമായി ഡൽഹിയിൽ ഒന്നും വികസിച്ചിട്ടില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി നിങ്ങൾ എന്താണ് ചെയ്തത്? ഡൽഹിയിലെ ജനങ്ങൾ ഇത് മനസ്സിലാക്കുന്നില്ലെങ്കിൽ, ഡൽഹി മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നത് തുടരും’ -ഗൗതം ഗംഭീർ വ്യക്തമാക്കി.
Comments