പാലക്കാട്: വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്‌സൈസ് സംഘം വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്. കൊയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യവെയാണ് ബിജീഷ് പിടിയിലാകുന്നത്. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമെന്നാണ് പ്രാഥമിക നിഗമനം.
സംശയാസ്പദമായി കണ്ടതിനെ തുടർന്ന് എക്‌സൈസ് സംഘം ബിജീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ജോലി ആവശ്യത്തിനായി കൊയമ്പത്തൂരിൽ പോയിട്ട് വരികയാണെന്നാണ് ബിജീഷ് എക്‌സൈസിനോട് പറഞ്ഞത്. ബാഗിലെ വസ്ത്രം പുറത്തെടുക്കാൻ പറഞ്ഞപ്പോൾ ഇയാൾ വിസമ്മതിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് 40,71,500 രൂപ കണ്ടെത്തിയത്. ബാഗിൽ നിന്ന് പണം കണ്ടെത്തിയതോടെ കച്ചവട ആവശ്യത്തിന് കരുതിയ പണമെന്ന് ബിജീഷ് മാറ്റി പറഞ്ഞെങ്കിലും രേഖകൾ ഒന്നും ഹാജരാക്കാനായില്ല. കമ്മീഷന് വേണ്ടി പണം സുരക്ഷിതമായി വ്യാപാരികൾക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക നിഗമനം.
എക്‌സൈസ് പ്രതിയെയും പിടികൂടിയ പണവും വാളയാർ പോലീസിന് കൈമാറി. ഫോൺ രേഖകൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പോലീസ് ശ്രമം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് യാതൊരു വിവരവും നൽകാത്തതിനാൽ പണം കൊണ്ടു വരുന്നതിൽ മുൻപരിചയവും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും രേഖകളില്ലാത്ത പണവുമായി മഹാരാഷ്‌ട്ര സ്വദേശി വാളയാറിൽ എക്‌സൈസിന്റെ പിടിയിലായിരുന്നു.















