ഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളടക്കം അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും. രാജ്യത്തെ വിമാന യാത്രക്കാർക്ക് സുരക്ഷിതത്വവും മികച്ച യാത്രാസൗകര്യവും ഒരുക്കുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ഡൽഹിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി നിർദേശിച്ചു.
‘ആഭ്യന്തര- അന്താരാഷ്‌ട്ര വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളമുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങടക്കം വർദ്ധിപ്പിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) സിവിൽ ഏവിയേഷൻ മന്ത്രാലയവും (മോസിഎ) മറ്റ് ഏജൻസികളും നിരവധി നടപടികൾ ആരംഭിച്ചു’. ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും സിവിൽ ഏവിയേഷൻ മന്ത്രാലയം, ഐബി, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Comments