വയനാട്: അമ്മയോടൊപ്പം പുഴയിൽ വീണ മകൾ ദക്ഷയുടെ(5) മൃതദേഹം കണ്ടെത്തി. വയനാട്ടിലെ വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് അമ്മയോടൊപ്പം പുഴയിൽ വീണ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെ കടൽക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മകളുമായി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32)ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് തന്നെ സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
ദർശനയെ രക്ഷിച്ച് കരയ്ക്കെത്തിച്ചപ്പോഴാണ് കുട്ടിയുമുള്ള കാര്യം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പനമരം സിഎച്ച് റെസ്ക്യു ടീം, തുർക്കി ജീവൻ രക്ഷാ സമിതി, ദുരന്ത നിവാരണ സേന തുടങ്ങിയവർ സ്ഥലത്തെത്തി കുഞ്ഞിനായുള്ള തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ് ദക്ഷ.
Comments