എറണാകുളം: മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരുമാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണമാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള സ്വർണക്കടത്തിൽ പരിശോധന ശക്തമായതോടെയാണ് സ്വർണക്കടത്ത് സംഘങ്ങൾ മലേഷ്യയെ പുതിയ താവളമാക്കിയത്. സ്വർണക്കടതിനിടെ പിടിക്കപ്പെടുന്നവരിൽ അധികവും സ്ത്രീകളാണ്.
ഗൾഫ് മേഖലയിൽ നിന്നുള്ള കടത്ത് തുടർച്ചയായി പിടിക്കപ്പെടുന്നതോടെയാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ചുവട് മാറ്റം. ഒരു മാസത്തിനിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നാലര കിലോ സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 2.13 കോടി രൂപയോളം വരും. സ്ത്രീകളെ ഉപയോഗിച്ചാണ് സ്വർണക്കടത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. ഈ മാസം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ 17 പേരാണ് പിടിയിലായത്. ഇതിൽ 13 പേരും സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ മാത്രം നാലേകാൽ കോടി രൂപയുടെ സ്വർണം വിവിധ കേസുകളിലായി കസ്റ്റംസ് പിടികൂടി. ഇവയിൽ 1.721 കിലോ സ്വർണം വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
വിലകുറവാണു മലേഷ്യയിൽ നിന്നുള്ള സ്വർണക്കടത്തിന് മുഖ്യ ആകർഷണം. മലേഷ്യൻ കറൻസിയായ റിം ഗിറ്റ്സുമായി ഇന്ത്യൻ കറൻസിയെ താരതമ്യം ചെയ്യുമ്പോൾ ഒരു കിലോ സ്വർണത്തിന് 4ലക്ഷത്തോളം രൂപ കുറവുവരും. അനധികൃത സ്വർണക്കടത്തിന് വിമാന ടിക്കറ്റിനു പുറമെ 30000 മുതൽ 40000 രൂപ വരെയാണ് ക്യാരിയർമാർക്ക് നൽകി വരുന്നത്.
മലേഷ്യ- കൊച്ചി വിമാന നിരക്കിലെ കുറവും സ്വർണക്കടത്ത് സംഘങ്ങൾക്ക് സൗകര്യമാണ്. ഗൾഫിൽ നിന്നും സ്വർണക്കട്ടികളായാണ് കടത്തിയിരുന്നതെങ്കിൽ മലേഷ്യയിൽ നിന്നും ആഭരണങ്ങളായാണ് കടത്തുന്നത്. മലേഷ്യൻ കട്ടിങ്ങെന്ന നിലയിൽ നേരിട്ടുള്ള വിപണിയിൽ ഇവക്ക് കൂടുതൽ ലാഭം ലഭിക്കും.
Comments