ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ മൂന്ന് സിനിമാശാലകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായാണ് പുതിയ തിയറ്ററുകൾ പണി കഴിപ്പിക്കുന്നത്. സെപ്റ്റംബറോടെ തിയറ്ററുകളുടെ നിർമ്മാണം ആരംഭിക്കും. പുതിയ സിനിമാ ശാലകൾ വരുന്നതോടെ ജമ്മു കശ്മീരിലെ മൊത്തം തിയറ്ററുകളുടെ എണ്ണം ഏഴാകും.30 വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ പല നഗരങ്ങളിലും സിനിമാശാലകൾ തുറന്നു പ്രവർത്തിച്ചു വരികയാണ്.
ദിവസങ്ങൾക്ക് മുമ്പാണ് ബാരാമുള്ളയിൽ ഒരു തിയറ്റർ തുറന്നു പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം പുൽവാമയിലും ഷോപ്പിയാനിലും സിനിമാ ശാലകൾ ആരംഭിച്ചിരുന്നു. 1990-കളിൽ കുപ്രസിദ്ധമായ വംശഹത്യകൾ വ്യാപകമാകുന്നതിന് മുൻപ് ജമ്മു കശ്മീരിൽ 19 സിനിമാ തിയറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീനഗർ, സോപോർ, ഹന്ദ്വാര, അനന്തനാഗ്, ബരാമുള്ള എന്നിവിടങ്ങളിലായിരുന്നു സിനിമാ തിയറ്ററുകൾ ഉണ്ടായിരുന്നത്. കശ്മീരിൽ ഭീകരവാദികൾ അഴിഞ്ഞാടിയതോടെയാണ് ഇവ അടച്ച് പൂട്ടേണ്ടി വന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം, ആർട്ടിക്കിൾ 370 പിൻവലിച്ചതോടെയാണ് വലിയ മാറ്റങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. തീവ്രവാദത്തിന്റെ വേരറുക്കാനും ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനും മോദി സർക്കാരിന് സാധിച്ചു.
‘കഴിഞ്ഞ കുറേ വർഷങ്ങളായി ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കാൻ പാകിസ്താനും തീവ്രവാദ ഗ്രൂപ്പുകളും ശ്രമിച്ചിരുന്നു. എന്നാൽ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല എന്ന് എനിക്ക് പറയാൻ സാധിക്കും. ജമ്മു കശ്മീരിലെ യുവാക്കൾക്ക് പുതിയ സ്വപ്നങ്ങളുണ്ട്. പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അവർ പ്രയത്നിക്കുന്നു. സമാധാനത്തിന്റെ നാട്ടിൽ മാത്രമാണ് കല തഴച്ചുവളരുന്നത്. സമാധാനം ഇല്ലാത്തിടത്ത്, കല വളരില്ല. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിലെ എല്ലാ മേഖലകളും പുതിയ ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു’- എന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Comments