ന്യൂഡൽഹി: 2024-ൽ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തങ്ങൾ തീരുമാനിച്ചുവെന്ന് എസ്ബിഎസ് പാർട്ടി അദ്ധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ. ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവന. വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്നും അതിനായി എൻഡിഎയുടെ ഭാഗമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇന്ന് എൻഡിഎ യോഗം നടന്നത്. ബിജെപി, ശിവസേന, എഐഡിഎംകെ തുടങ്ങി 42 പാർട്ടികൾ ഇന്ന് വൈകുന്നേരം നടന്ന എൻഡിഎ മുന്നണി യോഗത്തിൽ പങ്കെടുത്തു. വൈകുന്നേരം ആരംഭിച്ച യോഗത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. യോഗത്തിൽ പ്രധാനമന്ത്രി കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യ മുന്നണിയെ കടന്നാക്രമിച്ചു.
ബിജെപി ഒരിക്കലും ജനവിധിയെ അവഹേളിച്ചിട്ടില്ലെന്നും ഭരിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിദേശശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കോൺഗ്രസിന് നൽകിയ മറുപടിയിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള ഇന്ത്യാവിരുദ്ധ പ്രസ്താവനകളെ വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തായിരുന്നപ്പോഴും ബിജെപി നല്ല രാഷ്‌ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ എന്നത് ‘ന്യു ഇന്ത്യ’, ‘ഡെവല്പ്മെന്റ്’, ‘ആസ്പിറേഷൻസ്’ എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ന് നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന് പുത്തൻ പേരുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഐഎൻഡിഐഎ എന്നാണ് പുതുതായി സ്വീകരിച്ച പേര്. 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല. സീറ്റ് വിഭജനമടക്കുള്ള കാര്യങ്ങളൊന്നും ഈ യോഗത്തിലും ചർച്ചയായില്ല. അടുത്ത യോഗം മുംബൈയിൽ നടക്കുമെന്ന് അറിയിച്ചെങ്കിലും തീയതി തീരുമാനമായിട്ടില്ല.















