ഭാരതത്തിൽ വേദകാലം മുതലുള്ള ഒരു ആരാധനാ രീതിയാണ് യാഗം അഥവാ യജ്ഞം. വേദങ്ങളുടെ കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ് ബ്രാഹ്മണങ്ങൾ; യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ് ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത്. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. യജിക്കുക എന്ന സംസ്കൃക പദത്തിൽ നിന്നാണ് യാഗം ഉണ്ടായത്. ത്യാഗം ചെയ്യുക എന്നൊക്കെയാണ് അർത്ഥം.
നമ്മുടെ ഇതിഹാസങ്ങളിൽ ധാരാളം യാഗങ്ങളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചു കഥയായും തത്വമായും പറയുന്നുണ്ട്.
രാമായണത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട യാഗം പുത്രകാമേഷ്ഠിയാഗമാണ്. പുത്രകാമേഷ്ഠിയാഗം നടത്തിയിട്ടാണ് ദശരഥന് സന്താനഭാഗ്യമുണ്ടായതെന്ന് രാമായണം പറയുന്നു.
കുറേ വർഷങ്ങൾക്കു മുമ്പ് എറണാകുളത്തെ കുറെ ചെറുപ്പക്കാർ ഇന്ത്യൻ കോഫി ഹൗസിൽ നിത്യേന ഒത്തുകൂടിയിരുന്നു. ഒരു ദിവസത്തെ ഒത്തുകൂടലിൽ രാമായണവും ചർച്ചാ വിഷയമായി. പുത്രകാമേഷ്ഠിയാഗം നടത്തിയാൽ സന്തതിയുണ്ടാകുമെന്നത് തെറ്റാണെന്നും ശരിയാണെന്നും തർക്കമുണ്ടായി. പല പ്രമുഖന്മാരും ഉൾപ്പെട്ട സദസ്സിൽ ഇതൊന്നു പരീക്ഷിച്ചാലോ എന്നഭിപ്രായമുണ്ടായി. യാഗം നടത്തിയിട്ട്, അതിൽ പങ്കെടുക്കുന്ന ദമ്പതികളിൽ ഒരാൾക്കെങ്കിലും കുട്ടിയുണ്ടായാൽ യാഗം വിജയിച്ചതായി പറയാം എന്നായിരുന്നു തീരുമാനം.
അങ്ങനെ യാഗം തീരുമാനിക്കപ്പെട്ടു. യാഗം ഉദ്ഘാടനം ചെയ്യാൻ ആരെക്കൊണ്ടു വരണം എന്നതും ചർച്ചാ വിഷയമായി. ചന്ദ്രനിൽ കാലുകുത്തിയ ആസ്ട്രനോട്ടുകളെ കൊണ്ടു വന്നാലോ എന്നായി ചിന്ത. പ്രമുഖന്മാർ പലരും അതിനായി ശ്രമിച്ചു. ലാൻ്റ് ഫോൺ പോലും പ്രചുരപ്രചാരം നേടിയിട്ടില്ലാത്ത അക്കാലത്ത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ എന്ന ലീഡറെ അവർ പോയിക്കണ്ടു. ലീഡർ അവരെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് എംബസി വഴി വിദേശ രാജ്യവുമായി ബന്ധപ്പെട്ടു. ചന്ദ്രനിൽ കാലുകുത്തിയ ആർക്കും തലയ്‌ക്ക് സ്ഥിരമില്ലാത്ത അവസ്ഥയിലാണെന്ന കാര്യം അപ്പോഴാണറിയുന്നത് .
ചന്ദ്രനെ ലൂണാർ (Lunar) എന്നാണല്ലോ ഇംഗ്ലീഷുകാർ പറയുക. അല്പം മാനസിക അസ്വാസ്ഥ്യമുള്ളവരെ ലുണാറ്റിക് (Lunatic) എന്നും പറയാറുണ്ട്. ചന്ദൻ മനസ്സിന്റെ കാരകനാണെന്നാണ് ഭാരതീയ ഋഷിമാർ പറയുന്നത്. എന്തായാലും ചന്ദ്രനിൽ കാലുകുത്തിയവർ ഭ്രാന്തിന്റെ അവസ്ഥയിലായത് എന്തുകൊണ്ടാണെന്നറിയില്ല.
യാഗത്തിൽ പങ്കെടുക്കുവാൻ നിരവധി ദമ്പതികൾ അപേക്ഷ സമർപ്പിച്ചു. കുട്ടികളുണ്ടാകില്ലെന്ന് മെഡിക്കലി പ്രൂവ് ചെയ്തവരായിരിക്കണം അപേക്ഷകർ എന്ന് പറഞ്ഞിരുന്നു. അങ്ങനെയുള്ള ആയിരക്കണക്കിന് അപേക്ഷകളും അവരുടെ ജാതകവും പരിശോധിച്ചു. അവരിൽ ജാതകവശാൽ സന്താനഭാഗ്യമുള്ള ഏതാനും ദമ്പതികളെ തെരഞ്ഞെടുത്തു. യാഗം വിധിയാംവണ്ണം നടത്തി. എന്തായാലും കുറച്ചു പേർക്ക് സന്തതിയുണ്ടായി. അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു ഈ യാഗം.
രാമായണത്തിലെ ഒരു കഥ 20 -)o നൂറ്റാണ്ടിൽ പ്രയോഗിച്ച് ഫലം കണ്ടു എന്നതിൽ അത്ഭുതം തോന്നുന്നവരുണ്ടാകാം. എന്നാൽ രാമായണവും മഹാഭാരതവും കാലാതിവർത്തിയാണ്. ഈ ഇതിഹാസങ്ങളിൽ വെറുതെ ഒന്നും പറയുന്നില്ല ,അഥവാ പറയുന്ന ഓരോന്നിനും അടിസ്ഥാനമുണ്ട്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments