ലക്‌നൗ: ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ മുതൽക്കൂട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ നിർധന രോഗികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഫണ്ടിന് ക്ഷാമമില്ലെന്നും വിദൂര പ്രദേശങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ മെദാന്ത ആശുപത്രിയിൽ നടന്ന ക്യാൻസർ കെയർ യൂണിറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ഡോക്ടർമാരെയും രോഗികളെയും ഉൾപ്പെടെ അഭിസംബോധന ചെയ്യവെയാണ് പറഞ്ഞത്.
സംസ്ഥാന സർക്കാർ ലക്‌നൗവിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ ലോകോത്തര ആരോഗ്യ സംരക്ഷണം നൽകുന്നതിനായി കൂടുതൽ ഗുണനിലവാരത്തിലുള്ള ആശുപത്രികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന യോഗ്യതയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ അധികകാലം വിദൂര പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ നിൽക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ടെലിമെഡിസിന് ഇന്ന് മിക്കയിടങ്ങളിലും സേവനങ്ങൾ നൽകാൻ സാധിക്കും. ഫിസിഷ്യന്മാർക്കും സാങ്കേതിക വദഗ്ധർക്കും പരിശീലനം നൽകുന്നതോടെ രോഗികളെ മെച്ചപ്പെട്ട രീതിയിൽ സഹായിക്കാനാകും. വെർച്വൽ ഇന്റൻസീവ് കെയർ യൂണിറ്റുകൾക്ക് പോലും സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിപ്പിക്കാനാകും.’ അദ്ദേഹം പറഞ്ഞു.
Comments