കൊറോണയ്‌ക്ക് ശേഷം യുവാക്കൾക്കിടയിൽ വലിയതോതിൽ ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇത് മഹാമാരി മൂലമാണോയെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പാർലമെന്റ് സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്ക് ശേഷം ഉണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താനായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ 18നും 45നും ഇടയിൽ പ്രായമുള്ള ആളുകൾക്കിടയിൽ സംഭവിക്കുന്ന മരണകാരണങ്ങളെ കുറിച്ച് നടത്തിയ മൾട്ടി-സെൻട്രിക് മാച്ച്ഡ് കേസ് കൺട്രോൾ നടത്തിയ പഠനം ഏകദേശം 40-ഓളം ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2022-ൽ ത്രോംബോട്ടിക് പ്രശ്‌നങ്ങൾ അല്ലാതെ കൊറോണ വാക്സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടോ എന്നതിനെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പഠനത്തിന്റ 40 ശതാമനം പൂർത്തിയായി. കൂടാതെ വെർച്വൽ, ഫിസിക്കൽ, പോസ്റ്റ്മോർട്ടം വഴിയും യുവാക്കളുടെ മരണ കാരണം കണ്ടെത്താനുള്ള പഠനം നടന്നു വരികയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുകയാണ്. ആയുഷ്മാൻ ഭാരത് ഹെൽത്ത് വെൽനസ് സെന്ററിനു കീഴിൽ 30 വയസിന് മുകളിൽ ഉള്ളവർക്ക് ആരോഗ്യപരമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. ഇതിലേയ്‌ക്കായി മാനവ വിഭവശേഷി വികസനം, ആരോഗ്യ പ്രോത്സാഹനം, ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന, നേരത്തെയുള്ള രോഗനിർണയം, ഉചിതമായ തലത്തിലുള്ള ആരോഗ്യ പരിപാലന സൗകര്യങ്ങളിലേക്കുള്ള റഫറൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.
മെഡിക്കൽ കോളേജുകൾ, എയിംസ് തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലും ഹൃദയ സംബന്ധമായ അസുഖമുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. എയിംസ്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന എന്നിവയും ശ്രദ്ധനേടുകയാണ്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം മിതമായ നിരക്കിൽ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പുനൽകുന്നുണ്ട്. ഇതിനായി 60 കോടിയിലധികം ഗുണഭോക്താക്കൾക്ക് സെക്കൻഡറി അല്ലെങ്കിൽ ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഉറപ്പ് നൽകുന്നു.















