കൊച്ചി: കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘം സംസ്ഥാനത്ത് പരീക്ഷണ ബോംബ് വിന്യാസങ്ങളും നടത്തിയതായി വിവരം. ഒരേസമയം കൂടുതൽ പേർക്ക് അപായമുണ്ടാക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുകയും, ഇതിനടുത്ത് ബോംബുകളുടെ പരീക്ഷണ വിന്യാസങ്ങൾ നടത്തുകയുമാണ് ചെയ്തിട്ടുള്ളത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതിനുള്ള പദ്ധതികളും ഭീകരർ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ സംഘം ഓൺലൈനായി വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളിലൂടെ ദൂരെ നിന്ന് സ്ഫോടനങ്ങൾ നിയന്ത്രിച്ച് ജീവഹാനിയുണ്ടാക്കി ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം ഉറപ്പിക്കാനും, ഭീകരത സൃഷ്ടിക്കാനുമായിരുന്നു ലക്ഷ്യം. പരീക്ഷണ ബോംബ് വിന്യാസങ്ങൾക്കിടെ വൻ ശബ്ദമുണ്ടായി പദ്ധതികൾ പാളാതിരിക്കാൻ സ്ഫോടക വസ്തുക്കൾക്ക് പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ആയിരുന്നു ഉപയോഗിച്ചതെന്നും സൂചനയുണ്ട്.
കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ മലയാളി ഭീകരൻ ആഷിഫ് നേരത്തെ എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ആരാധനാലയങ്ങളെയും, പ്രമുഖ വ്യക്തികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ സമയോചിത ഇടപെടൽ മൂലം തകർന്നത്. വ്യാഴാഴ്ച മുതൽ ഏഴുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ആഷിഫിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളുമായി മലയാളി ഭീകരർ ബന്ധപ്പെട്ടിരുന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Comments