അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ 15ന് ഇന്ത്യ- പാക് പോരാട്ടം നടക്കുന്ന അഹമ്മദാബാദ് നഗരത്തിൽ ഹോട്ടൽ മുറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒരു ലക്ഷം രൂപ നൽകിയാലും മത്സര ദിവസം ആരാധകർക്ക് താമസിക്കാൻ മുറികൾ ലഭ്യമല്ല. ഇതോടെ വേദിക്ക് സമീപത്തുളള ആശുപത്രികളിലെ മുറികൾ സ്വന്തമാക്കാനാണ് ആരാധകരുടെ ഇപ്പോഴത്തെ ശ്രമം.
”ആശുപത്രികളിൽ ബോഡി ചെക്കപ്പിനായെത്തി പരിശോധനകൾ പൂർത്തിയാക്കി ഒരു രാത്രി താമസിച്ച് മത്സരവും ബോഡിചെക്കപ്പും നടത്തി മടങ്ങനാണ് ആരാധകർ ശ്രമിക്കുന്നത്. ഇതോടെ അവർക്ക് ഹോട്ടൽ മുറികളുടെ അമിത വാടകയിൽനിന്ന് രക്ഷപ്പെടാം.” അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. പരസ് ഷാ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
”മുറികൾ അന്വേഷിച്ചെത്തുന്നവർ ഡീലക്‌സ്, സ്യൂട്ട് മുറികൾ എടുക്കാൻ തയാറാണ്. വിദേശത്തുള്ള ഇന്ത്യക്കാർ ആശുപത്രി മുറികൾ നേരത്തേ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ രോഗികളെ പരിചരിക്കുന്നതിനാണു പ്രഥമ പരിഗണന. യുഎസിൽനിന്നുള്ള എന്റെ സുഹൃത്തുക്കൾ വിളിച്ച് ആശുപത്രിയിൽ താമസിക്കുന്ന കാര്യം ചോദിച്ചിരുന്നു. പരിശോധനകൾക്കു ശേഷം ഇന്ത്യ പാക്കിസ്ഥാൻ മത്സരവും കണ്ടു മടങ്ങുകയാണ് അവരുടെ ലക്ഷ്യം.” ഡോ. പരസ് ഷാ വ്യക്തമാക്കി.
സാധാരണ നിരക്കിനേക്കാൾ പതിൻമടങ്ങളാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം നടക്കുന്ന് ഒക്ടോബർ 15ന് അഹമ്മദാബാദിലെ ഹോട്ടലുകളുടെ വാടക നിരക്ക്. ലോകകപ്പിലെ ഇന്ത്യ പാക്കിസ്താൻ മത്സരത്തിനു പുറമേ, നവംബർ 19ലെ ഫൈനൽ പോരാട്ടവും നടക്കേണ്ടത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Comments