ബിഹാറിലെ ഒരു ഗ്രാമം.. അവിടെ എല്ലാ ദിവസവും രാത്രി ‘പവർ കട്ടാണ്’. ഒരു നിശ്ചിത ഇടവേള കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ഏതാനും നാളുകളായി ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഈ പതിവ് പ്രതിഭാസം. പവർകട്ട് സ്ഥിരമായതിനാൽ ഗ്രാമത്തിൽ മോഷണങ്ങളും നിരന്തരമാകാൻ തുടങ്ങി. പൊറുതിമുട്ടിയ ജനം ഒടുവിൽ വൈദ്യുത വകുപ്പിനെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പവർ കട്ടിന് പിന്നിൽ ഇലക്ട്രിസിറ്റി ബോർഡ് അല്ലെന്ന് തെളിഞ്ഞതോടെ സത്യാവസ്ഥ കണ്ടുപിടിക്കാൻ നാട്ടുകാർ ഒരുമ്പിട്ടിറങ്ങി. ഒടുവിൽ ഗ്രാമത്തിലെ ഇരുട്ടിന് പരിഹാരവുമായി.
ഗ്രാമത്തിലെ പെൺകുട്ടി പ്രീതിയായിരുന്നു വൈദ്യുതി വിച്ഛേദിച്ചിരുന്നത്. എല്ലാദിവസവും ഇതുപോലെ ഗ്രാമത്തെ ഇരുട്ടിലാക്കുന്നതിന് പിന്നിൽ അവൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. തന്റെ കാമുകനായ രാജ്കുമാറിനെ കാണണം. ഇതിന് വേണ്ടി ദിവസവും വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിന്റെ മറവിൽ അവൾ കാമുകന്റെ അടുത്തേക്ക് പോകും. കാണാനുള്ള ആഗ്രഹം പൂർത്തീകരിച്ചതിന് ശേഷം അവൾ തിരികെ മടങ്ങി വന്ന് വൈദ്യുതി പുനഃസ്ഥാപിക്കും. ഇതായിരുന്നു കാലങ്ങളായി പ്രീതി ചെയ്തത്. എന്നാൽ ഒടുവിൽ കള്ളി വെളിച്ചത്തായതോടെ രണ്ട് കാര്യങ്ങളായിരുന്നു സംഭവിച്ചത്.
ഗ്രാമം പതിവായി ഇരുട്ടിലാകുന്നത് അതോടെ ഒഴിവായി. മാത്രവുമല്ല, പ്രീതിയെയും രാജ്കുമാറിനെയും കൈയ്യോടെ പിടികൂടി നാട്ടുകാർ കല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജ്കുമാറിനെയും പ്രീതിയെയും നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.
Comments