രജൗരി : മദ്രസയിൽ പഠിക്കാനെത്തിയ കുട്ടിയ്ക്ക് ക്രൂരമർദ്ദനം . ജമ്മു കശ്മീരിലെ രജൗരിയിലെ മദ്രസയിലാണ് ഹൃദയഭേദകമായ ക്രൂരത അരങ്ങേറിയത്. 11 വയസ്സുള്ള കുട്ടിയെയാണ് മൗലവി ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ചങ്ങലകൊണ്ട് ബന്ധിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുട്ടി ഒരുവിധം മദ്രസയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . കൈകൾ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത് കണ്ട ഗ്രാമവാസികളാണ് പോലീസിൽ വിവരമറിയിച്ചത് . പ്രതിയായ മൗലവി ബഷാരത്ത് ഒളിവിലാണ്.
രജൗരിയിലെ ആൻഡ്രൂത്ത് ഗ്രാമവാസിയായ കുട്ടി പുള്ളിയൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മദ്രസയിൽ ആറാം ക്ലാസിൽ പഠിക്കുകയാണ് . വെള്ളിയാഴ്ചയാണ് മൗലവി ബഷാരത്ത് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് . പിന്നാലെ കുട്ടി മദ്രസയിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ മൗലവി ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഞായറാഴ്ച മൗലവി നമസ്കാരത്തിന് തയ്യാറെടുക്കുന്ന തക്കം നോക്കി കുട്ടി മദ്രസയിൽ നിന്ന് രക്ഷപെടുകയായിരുന്നു.
മൗലവിയുടെ പിടിയിൽ നിന്ന് പുറത്തെത്തിയെങ്കിലും കെട്ടിയ ചങ്ങല കുട്ടിയെ അഴിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഗ്രാമവാസികൾ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത് . മൗലവിയുടെ മർദ്ദനത്തിൽ മടുത്ത താൻ നേരത്തെയും സ്വന്തം ഗ്രാമത്തിലേക്ക് ഓടിപ്പോയിരുന്നതായും ഇരയായ കുട്ടി പറഞ്ഞു. എന്നാൽ പിന്നീട് വീട്ടുകാർ മദ്രസയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഗ്രാമവാസികൾ വിവരമറിയിച്ച് പോലീസ് എത്തുന്നതിന് മുമ്പ് പ്രതി മൗലവി ബഷാരത്ത് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടിയെ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ ഓഫീസർ ശിവാംഗി കാന്ത് ശർമ്മ പറഞ്ഞു.
Comments