തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വഴിയിൽ കെട്ടിയിട്ട ചെണ്ടയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ മലയാളികൾക്ക് അനുഭവിക്കാൻ കഴിയത്തക്ക വിധത്തിൽ ഒരു പുതിയ കേരളം സൃഷ്ടിക്കാൻ അദ്ദേഹം പദ്ധതികളും തയ്യാറാക്കുന്നുണ്ടെന്ന് ഇ.പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കേരളത്തെ പുതിയ കേരളമാക്കി മാറ്റാൻ, ഇന്നത്തെ കേരളത്തിന്റെ അഭിവൃദ്ധിക്കായി, നാടും നഗരവുമെല്ലാം ഉയർന്നുയർന്ന് വരികയാണ്. അതിദരിദ്രരില്ലാത്ത കേരളമായി ഇവിടം മാറിക്കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും പൂർണമായി അവസാനിപ്പിച്ചു വികസനോന്മുഖമായ ഒരു കേരളം യാഥാർത്ഥ്യമായി. അസാധ്യമെന്നു കരുതിയിരുന്ന പല പദ്ധതികളും നടപ്പിൽവരുത്തി. ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ മലയാളികൾക്ക് അനുഭവിക്കാൻ കഴിയത്തക്ക വിധത്തിൽ ഒരു പുതിയ കേരളം സൃഷ്ടിക്കാൻ അദ്ദേഹം പദ്ധതികൾ തയാറാക്കി. തീവ്രമായി പരിശ്രമിക്കുന്ന, 24 മണിക്കൂറല്ല, അതിനപ്പുറമുള്ള സമയം ചെലവഴിച്ച്, രോഗബാധിതനായിരിക്കുമ്പോൾപ്പോലും കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം’.
മുഖ്യമന്ത്രിയെ വേട്ടയാടുകയും വ്യാപകമായി അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ഇപ്പോൾ. യാഥാർത്ഥ്യങ്ങളും വസ്തുതകളും വിളിച്ചുപറയുന്നതിൽ തെറ്റില്ല. അതാണോ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്? ഇന്ന് മാദ്ധ്യമരംഗത്ത് അതാണോ ചെയ്യുന്നത്. എന്താണ് സഖാവ് പിണറായി വിജയൻ ചെയ്ത തെറ്റ്? തികച്ചും സത്യസന്ധവും നീതിപൂർവവുമായുള്ള നടപടികൾ മാത്രമേ ഇന്നുവരെ സ്വീകരിച്ചിട്ടുള്ളൂ. കേരളത്തിന്റെ സമഗ്ര വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വഴിയിൽ കെട്ടിയിട്ടിരിക്കുന്ന ചെണ്ടയല്ല മുഖ്യമന്ത്രി. അദ്ദേഹത്തെ കൊത്തിവലിക്കാൻ ആർക്കും വിട്ടു തരില്ല’ എന്നും ഇ.പി ജയരാജൻ പറഞ്ഞു.
Comments