രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ.അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് പട്ടാളക്കാർ അതിർത്തി കടന്നത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാക് നീക്കം.
ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പോരാട്ടങ്ങളിലൊന്നുമായിരുന്നു .ഇന്ത്യൻ സേനയുടെ യശസ്സ് വാനോളമുയർത്തിയ നിർണായകമായ ഈ യുദ്ധത്തിൽ പൊലിഞ്ഞ്ത് ധീരന്മാരായ ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരാണ് . അതിൽ ഇന്നും ജ്വലിക്കുന്ന മുഖമാണ് ക്യാപ്റ്റൻ വിക്രം ബത്രയുടേത്.വെറും 24-ാം വയസ്സിൽ, വീരമൃത്യൂ വരിച്ച അദ്ദേഹത്തിന്റെ ധീരമായ ജീവിതം വെല്ലുവിളികളെ കീഴടക്കാനുള്ള പ്രചോദനമായി വർത്തിക്കുന്നു.
ഹിമാചൽപ്രദേശിലെ പാലംപുരിലുള്ള ഘുഗ്ഗറിലാണ് ബത്ര ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ സൈനികനാകുക എന്നതായിരുന്നു അദ്ദേഹത്തിന്‌റെ ആഗ്രഹം. അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച വിക്രം ടേബിൾ ടെന്നിസ്, കരാട്ടെ തുടങ്ങിയവയിൽ പ്രാവീണ്യം നേടി. 1995ൽ കോളജ് പഠനകാലയളവിൽ തന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ മർച്ചന്റ് നേവി ഓഫിസറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ രാജ്യത്തെ സേവിക്കുക എന്ന സ്വപ്‌നം പൂർത്തീകരിക്കാനായി അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിൽ പങ്കെടുക്കാൻ തയാറെടുക്കാനായി അദ്ദേഹം പഞ്ചാബ് സർവകലാശാലയിലെ എംഎ കോഴ്‌സിനു ചേർന്നു. 1996ൽ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായ 35 പേരിൽ ഒരാളായി ബത്ര മാറി. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 19 മാസം നീണ്ട കഠിന പരിശീലനം. ഇതിനു ശേഷം ജമ്മു കശ്മീർ റൈഫിൾസിൽ ലഫ്റ്റനന്റായി ബത്ര സൈനിക ജീവിതത്തിനു തുടക്കമിട്ടു. ജമ്മു കശ്മീരിലെ സോപോറിലായിരുന്നു ആദ്യ പോസ്റ്റിങ്
1999-ലെ കാർഗിൽ യുദ്ധസമയത്ത്, പാകിസ്ഥാൻ സൈന്യം കാർഗിലിലേക്ക് നുഴഞ്ഞുകയറുകയും കുന്നുകൾ പിടിച്ചടക്കുകയും ചെയ്തപ്പോൾ, ഹിമാചൽ പ്രദേശിലെ പാലംപൂരിൽ ഹോളി ആഘോഷിക്കുന്നതിനിടെയാണ് ബത്രയുടെ ബറ്റാലിയൻ അതിൽ അണിചേർന്നത് .
1999 ജൂൺ 19ന് അതിനിർണായകമായ ഒരു വിജയം ബത്രയും ബറ്റാലിയനും ഇന്ത്യയ്‌ക്ക് നേടിത്തന്നു. പാക്കിസ്ഥാനി സൈനികർ ഇടയ്‌ക്ക് കൈയടക്കിയ പീക്ക് 5140 എന്ന കൊടുമുടി തിരികെപ്പിടിച്ചതാണ് ഇത്. ദ്രാസിലായിരുന്നു ഇത്. ഉയർന്ന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്ന പാക്കിസ്ഥാനുണ്ടായിരുന്ന മേൽക്കൈ കുറയ്‌ക്കാൻ ഇതു സഹായകമായി. ബത്ര അന്നെടുത്ത ധീരമായ എന്നാൽ സാഹസികമായ തീരുമാനങ്ങളാണ് 5140 പിടിക്കുന്നതിൽ നിർണായകമായത്. ആ പോരാട്ടത്തിൽ എട്ട് പാക് സൈനികരെ വധിക്കാനും ബത്രയുടെ സംഘത്തിനായി
പോയിന്‌റ് 4875 ഇന്ത്യൻ സേനാംഗങ്ങൾ പിടിച്ചെങ്കിലും താമസിയാതെ പാക് പ്രത്യാക്രമണം തുടങ്ങി. പോയിന്റ് 4875ൽ അദ്ദേഹം വീരോചിതമായി പോരാടി. . ഇതിനിടെ കൂട്ടത്തിലുള്ള മറ്റൊരു സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാക്ക് സൈനികരുടെ ആക്രമണത്തിൽ അദ്ദേഹത്തിനു ഗുരുതര പരുക്ക് പറ്റുകയും ചെയ്തു.
താമസിയാതെ അദ്ദേഹം വീരചരമമടഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ബറ്റാലിയൻ അംഗങ്ങൾ പോയിന്റ് 4875 കീഴടക്കുക തന്നെ ചെയ്തു. പിൽക്കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരംവീർചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്‌ക്കു നൽകപ്പെട്ടു.വിക്രം ബത്രയുടെ കഥ പശ്ചാത്തലമാക്കി 2021ൽ ഷേർഷാ എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയിരുന്നു
Comments