തിരുവനന്തപുരം: സർക്കാരിന് വൻ തിരിച്ചടി. ഒറ്റതവണ കെട്ടിട നികുതി പിഴയീടാക്കൽ ഓർഡിനൻസ് നിയമ പ്രാബല്യം നഷ്ടമായതാണ് സർക്കാരിന് തിരിച്ചടിയായിരിക്കുന്നത്. സമയബന്ധിതമായി ബില്ല് ഗവർണർക്ക് അയക്കാതിരുന്നതിനാൽ ഓർഡിനൻസ് അസാധുവായി. ഓർഡിനൻസിനൊപ്പം തന്നെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ശുപാർശയിലും ഗവർണർ ഒപ്പിട്ടതോടെ സർക്കാർ വെട്ടിലായി.
ജൂലൈ 12-ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെട്ടിടനികുതി പിരിച്ചെടുക്കുന്ന നിയമത്തിന് അംഗീകാരം നൽകിയത്. ഗവർണർ ഒപ്പിടുന്നതിന് വേണ്ടി സമയബന്ധിതമായി ഫയൽ അയക്കാത്തതിനാലാണ് ഓർഡിനൻസ് അസാധുവായത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് മടങ്ങിയതിനുശേഷമാണ് ഗവർണർ ഈ ഫയലുകൾ പരിശോധിച്ചത്. ഗവർണർ ഒപ്പിട്ടെങ്കിലും നിയമസഭ സമ്മേളനം തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസിന്റെ നിയമപ്രാബല്യം നഷ്ടമാകും. നിയമസഭാ സമ്മേളനം കൂടേണ്ട സാഹചര്യം ഉള്ളതിനാൽ ബില്ലുകൾ നേരത്തെ അയച്ച ഗവർണറുടെ അനുമതി തേടണമായിരുന്നു. ഇതോടെ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുക എന്നത് മാത്രമാണ് സർക്കാരിന് മുന്നിലുള്ള പോംവഴി.
ഓഗസ്റ്റ് ഏഴിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുമെങ്കിലും ഒരുപാട് കടമ്പകൾ പൂർത്തിയാക്കേണ്ടി വരും.കെട്ടിടനികുതി തെറ്റായി രേഖപ്പെടുത്തി ഒറ്റ തവണ നികുതി നൽകിയവരിൽ നിന്നുമാണ് 50 ശതമാനം പിഴ തുക ഈടാക്കാൻ മന്ത്രിസഭാ തീരുമാനം എടുത്തത്. സംസ്ഥാനത്ത് ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഒരുപാട് കെട്ടിടങ്ങൾ ഉണ്ടെന്നും അതിൽനിന്നും റവന്യൂ വകുപ്പിന് അധികം ലാഭം ഉണ്ടാക്കാം എന്നുമായിരുന്നു സർക്കാരിന്റെ കണക്ക് കൂട്ടൽ.
ഒറ്റത്തവണ കെട്ടിട നികുതിയും വാർഷിക കെട്ടിട ആഡംബര നികുതിയും പിരിച്ചെടുക്കാൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് ‘ക്വോട്ട’ നിശ്ചയിച്ചു നൽകിയിരുന്നു. നിശ്ചിത എണ്ണം കെട്ടിടങ്ങൾ ഓരോ മാസവും കണ്ടെത്തി നികുതി പിരിക്കാനായിരുന്നു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. 1975 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയ 50 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് 1975-ലെ കേരള കെട്ടിട നികുതി നിയമപ്രകാരം ഒറ്റത്തവണ നികുതി. സ്ലാബ് അടിസ്ഥാനത്തിൽ താമസ, വാണിജ്യ കെട്ടിടങ്ങൾക്കു പഞ്ചായത്ത്, നഗരസഭാ മേഖലകൾ തിരിച്ചാണു നികുതി നിരക്കുകൾ നിശ്ചയിച്ചത്. മൂവായിരം ചതുരശ്ര അടിയിലേറെ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വാർഷിക ആഡംബര നികുതിയും ഏർപ്പെടുത്താൻ തീരുമാനമായത്. ഇത് അടയ്‌ക്കാത്തവർക്കാണ് പി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments