കാബുൾ: അഫ്ഗാനിസ്ഥാനിലെ മുഴുവൻ ബ്യൂട്ടി പാർലറുകളും അടച്ചു പൂട്ടാൻ നിർദ്ദേശം പുറപ്പെടുവിച്ച് താലിബാൻ ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ശരീഅത്ത് നിയമപ്രകാരം ബ്യൂട്ടി സലൂണുകളുടെ പ്രവർത്തനം അനുവദിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി അന്തിമ നിർദ്ദേശം നൽകിയത്. മുടി നട്ടുപിടിപ്പിക്കുന്നതും പുരികം പറിച്ചെടുക്കുന്നതും ശരീഅത്തിനോ ഇസ്ലാമിക നിയമത്തിനോ എതിരാണ്. കൂടാതെ അമിതമായ മേക്കപ്പ് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയുമെന്നും താലിബാൻ വക്താവ് ചൂണ്ടിക്കാട്ടുന്നു.
അനിഇസ്ലാമികമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്ന് വിലക്കുന്ന താലിബാന്റെ നടപടികളുടെ തുടർച്ചയാണ് സലൂണുകളുടെ നിരോധനം. നിലവിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്കൂൂളുകളിലും കോളേജുകളിലും പ്രവേശനത്തിന് വിലക്കുണ്ട്. രണ്ട് വർഷം മുൻപാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. അഫ്ഗാൻ സ്ത്രീകൾക്ക് അവശേഷിക്കുന്ന ചുരുക്കം ചില തൊഴിലവസരങ്ങളിൽ ഒന്നായിരുന്നു ബ്യൂട്ടി പാർലറുകൾ. അവർക്ക് ഇടപഴകാനുള്ള അവസാനത്തെ പൊതു ഇടവും. അതും നിരോധിച്ചതൊടെ പതിനായിരക്കണക്കിന് സ്ത്രീകൾക്കാണ് ജീവിതമാർഗം നഷ്ടമായത്.
തലസ്ഥാനമായ കാബുളിൽ മാത്രം 3,000 പാർലറുകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഏകദേശം 12,000 സ്ത്രീകൾ ജോലി ചെയ്തിരുന്നു. നിരോധനം നിലവിൽ വന്നതൊടെ ഏകദേശം 60,000 സ്ത്രീകൾക്ക് വരുമാനം നഷ്ടമായതായി അഫ്ഗാൻ സലൂൺ അസോസിയേഷൻ അറിയിച്ചു.
അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും എതിർത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ യുഎൻ പ്രതിനിധി താലിബാനോട് ശാസന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സ്ത്രീകളുടെ സംരംഭകത്വത്തിനുള്ള പിന്തുണയെ ദുർബലപ്പെടുത്തുമെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments