ന്യൂഡൽഹി: അനിശ്ചിതത്വത്തിനൊടുവിൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ സംഘത്തിന് മത്സരാനുമതി. പുരുഷ- വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യൻ ടീം മത്സരിക്കുക. കേന്ദ്ര സർക്കാരാണ് ഫുട്‌ബോൾ ടീമിന് അനുമതി നൽകിയത്. റാങ്കിംഗിൽ പിന്നിലെങ്കിലും സമീപകാലത്ത് നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അനുമതി ലഭിച്ചതെന്നാണ പുറത്തുവരുന്ന വിവരം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിക്കുക നായകൻ സുനിൽ ഛേത്രിയായിരിക്കും. സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവർക്കും ടീമിലിടം ലഭിച്ചേക്കും.
ആരാധകരും ഇന്ത്യൻ പരിശീലകനുമടക്കമുളളവർ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫിഫ റാങ്കിംഗിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ നൂറിൽ താഴെ റാങ്കിംഗിലെത്തിയിരുന്നു. തുടരുന്ന ഫോമിൽ ഏഷ്യൻ ഗെയിംസിന് ടീമിനെ അയച്ചാൽ മെഡൽ നേടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Comments